മസ്കത്ത്: സുൽത്താൻ ഖാബൂസ് തുറമുഖത്തെത്തിയ ലോഗോസ് ഹോപ്പ് കപ്പലിലെ പുസ്തകപ്രദർശനത്തിലേക്ക് കുട്ടികളടക്കമുള്ള വായനക്കാരുടെ ഒഴുക്ക് തുടരുന്നു. വാരാന്ത്യ അവധിയായതിനാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. 500 ബൈസയാണ് പ്രവേശന ഫീസ്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് റസിഡന്റ്, ഐ ഡി കാർഡുകൾ നിർബന്ധമാണ്. 18 വയസ്സിന് താഴെയുള്ളവരെ രക്ഷിതാക്കളോടൊപ്പം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. അറിവ് പകർന്നു നൽകുക എന്ന ആശയത്തിലാണ് ലോഗോസ് ഹോപ്പ് കപ്പൽ ലോകം ചുറ്റുന്നതെന്ന് പ്രോജക്ട് കോഓഡിനേറ്റർ ജോയിൽ ബെനികോർട്ട് പറഞ്ഞു.
വൈകീട്ട് നാല് മണിമുതൽ രാത്രി പത്തുമണിവരെയാണ് പ്രവേശന സമയം. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തകപ്രദർശനം. 5000ത്തിലേറെ പുസ്തങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. പുസ്തകപ്രേമികൾക്ക് ആവേശം പകർന്ന് നേരത്തേ 2011ലും 2013ലും കപ്പൽ ഒമാനിൽ എത്തിയിരുന്നു.