കുവൈറ്റ് സിറ്റി: വമ്പന്‍ മാറ്റത്തിനൊരുങ്ങി കുവൈറ്റ്. 107 പദ്ധതികള്‍ ഉള്‍പ്പെടുന്ന 2023-27 വർഷത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചു. ദേശീയ അസംബ്ലയില്‍ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ച് എംപിമാരുടെ നിർദ്ദേശങ്ങളോടെ അംഗീകാരം നല്കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ പാസഞ്ചർ ടെർമിനല്‍ തുറക്കും. പ്രതിവർഷം 25 ദശലക്ഷം യാത്രാക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്നതായിരിക്കും പാസഞ്ചർ ടെർമിനല്‍. 21 വൻ വിമാനങ്ങളും 380 ചെറുവിമാനങ്ങളും ഒരേസമയം ഉൾക്കൊള്ളാനും വിമാനത്താവളത്തിന് കഴിയും. കുവൈറ്റിന്റെ മുഖമായി മാറും വിമാനത്താവളമെന്നാണ് വിലയിരുത്തല്‍.
മുബാറക് അൽകബീർ തുറമുഖത്തിന്റെ വികസനം പൂർത്തീകരിക്കും.മുബാറക് അൽകബീർ തുറമുഖത്ത് ആദ്യഘട്ടത്തിൽ 1.8 ദശലക്ഷം കണ്ടെയ്നറുകളും രണ്ടാംഘട്ടത്തിൽ 2.7 ദശലക്ഷം കണ്ടെയ്നറുകളും മൂന്നാം ഘട്ടത്തിൽ 3.6 ദശലക്ഷം കണ്ടെയ്നറുകളും സ്വീകരിക്കാനുള്ള ശേഷിയുണ്ടാകും. പ്രധാന ഹൈവേകൾ, റെയിൽവേ എന്നിവ തുറമുഖവുമായി ബന്ധിപ്പിക്കും.
പുതിയ റോഡുകള്‍ പാലങ്ങള്‍ എന്നിവയും രാജ്യത്ത് നിർമ്മിക്കും. ജിസിസി രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര റോഡ് ഗതാഗതത്തിന്റെ ഏകീകൃത സംവിധാനവും വൈകാതെ നിലവിൽ വരും.വിവിധ ഗവർണറേറ്റുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള മൂന്ന് സ്പോർട്സ് സ്റ്റേഡിയങ്ങളുടെ നിർമാണവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. . 15,000 കാണികളെ ഉൾക്കൊള്ളാവുന്ന സുലൈബിഖാത്ത് സ്റ്റേഡിയം, 14,000 കാണികളെ ഉൾക്കൊള്ളാവുന്ന ഫഹാഹീൽ സ്റ്റേഡിയം, 15,000 കാണികളെ ഉൾക്കൊള്ളാവുന്ന ഷദാദിയ യൂണിവേഴ്സിറ്റി സ്റ്റേഡിയവും വരും വർഷങ്ങളില്‍ പ്രവർത്തന സജ്ജമാകും.