ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച മെറ്റയ്ക്ക് വന്‍ തുക പിഴ ഈടാക്കി ഓസ്ട്രേലിയന്‍ കോടതി

ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച മെറ്റയ്ക്ക് വന്‍ തുക പിഴ ഈടാക്കി ഓസ്ട്രേലിയന്‍ കോടതി

കാന്‍ബറ: സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്തൃ വിവരങ്ങള്‍ ശേഖരിച്ചതിന് ഫേസ്ബുക്ക് ഉടമയായ മെറ്റയ്ക്ക് പിഴ ഈടാക്കി ഓസ്ട്രേലിയ. മെറ്റ 20 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ അടക്കണമെന്ന് ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടു.

കൂടാതെ നിയപരമായ ചെലവായി അനുബന്ധ സ്ഥാപനങ്ങളായ ഫേസ്ബുക്ക് ഇസ്രായേലിനോടും ഒനാവോ എന്നിവ മുഖേന 400,000 ഓസ്ട്രേലിയന്‍ ഡോളര്‍, ഓസ്ട്രേലിയന്‍ കോമ്പിറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന് (എ.സി.സി.സി) നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

നേരത്തെ മെറ്റയ്ക്കെതിരെ കമ്മിഷന്‍ സിവില്‍ കേസ് എടുത്തിരുന്നു. എന്നാല്‍ 2016 മുതല്‍ 2017 അവസാനം വരെ ഫേസ്ബുക്ക് ഓഫര്‍ ചെയ്ത ഒനാവോ എന്ന വി.പി.എന്‍ സേവനവുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ വിധി വന്നിരിക്കുന്നത്.

ഫേസ്ബുക്ക് അതിന്റെ ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണെന്ന് ഒനാവോ പരസ്യം ചെയ്തിരുന്നു. എന്നാല്‍ ഉപയോക്താക്കള്‍ സന്ദര്‍ശിച്ച മറ്റ് സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, വെബ്സൈറ്റുകള്‍ എന്നിവ ഉപയോഗിച്ച് ആളുകളുടെ സ്ഥലം, സമയം, മറ്റ് വിവരങ്ങള്‍ ചോര്‍ത്തിയതായി ജഡ്ജി വെന്‍ഡി എബ്രഹാം ബുധനാഴ്ച വിധിന്യായത്തില്‍ പറഞ്ഞു.

'എതിര്‍കക്ഷി മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കാര്‍ 271,220 തവണ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിനാല്‍ കോടതിക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ പിഴ മെറ്റയക്കെതിരെ ചുമത്താം. ഉപഭോക്തൃ നിയമത്തിന്റെ ഓരോ ലംഘനത്തിനും 1.1 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ (743,721 ഡോളര്‍) പിഴയും ഈടാക്കാവുന്നതാണ്' - കോടതി വ്യക്തമാക്കി. അതേസമയം പിഴ മെറ്റ അംഗീകരിച്ചിട്ടുണ്ട്.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും എ.സി.സി.സി അത് അംഗീകരിച്ചിട്ടുണ്ടെന്നും മെറ്റ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡാറ്റ ഉപയോഗിക്കുന്നതില്‍ ആളുകള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്ന ഉപകരണങ്ങള്‍ തങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മെറ്റ പ്രസ്താവനയില്‍ പറഞ്ഞു.

വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ഉപഭോക്താക്കളുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ഓസ്ട്രേലിയന്‍ കണ്‍സ്യൂമര്‍ കമ്മിഷന്‍ അന്വേഷിക്കണമെന്ന് എ.സി.സി.സി ചെയര്‍ ഗിന കാസ്-ഗോട്ട്‌ലീബും ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം 116 ബില്യണ്‍ ഡോളറിന്റെ ആഗോള വരുമാനമാണ് മെറ്റ നേടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.