മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ ക്യാമ്പയിന്‍; സര്‍ക്കാരിന്റേത് വിചിത്ര മദ്യനയം: വി.ഡി സതീശന്‍

മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ ക്യാമ്പയിന്‍; സര്‍ക്കാരിന്റേത് വിചിത്ര മദ്യനയം: വി.ഡി സതീശന്‍

കൊച്ചി: മദ്യ വ്യാപനത്തിനൊപ്പം ലഹരിക്കെതിരെ ക്യാമ്പയിനുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ സര്‍ക്കാരിന്റേത് വിചിത്രമായ മദ്യനയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഘട്ടംഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞവര്‍ അധികാരത്തില്‍ ഇരുന്ന ഏഴ് വര്‍ഷവും മദ്യ വ്യാപനത്തിന് വേണ്ടിയുള്ള നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള അതിശക്തമായ പ്രചരണത്തിന് പണം നല്‍കുമെന്ന് ഒരു ഭാഗത്ത് പറയുന്നതിനൊപ്പമാണ് 250 ചില്ലറ വില്‍പന ശാലകള്‍ കൂടി അനുവദിച്ച് ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം 559 ആക്കുമെന്നാണ് പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ 70 ശതമാനം ഔട്ട്ലെറ്റുകളാണ് അനുവദിക്കുന്നത്.

മയക്ക്മരുന്നിന്റെ കേന്ദ്രമായി സംസ്ഥാനം മാറിയിട്ടും അതേക്കുറിച്ച് ഒരു പരാമര്‍ശവും മദ്യ നയത്തിലില്ലെന്നും വിമുക്തിയല്ല എന്‍ഫോഴ്സ്മെന്റാണ് വേണ്ടതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ലഹരി എവിടെ നിന്നാണ് വരുന്നതെന്ന് എക്സൈസിനോ സര്‍ക്കാരിനോ അറിയില്ല. ആരെങ്കിലും ഒറ്റിക്കൊടുന്നവരോ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ കൈവശം വയ്ക്കുന്നവരോ ആണ് ഇപ്പോള്‍ പിടിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ എല്ലാ റെസ്റ്ററന്റുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകളും അനുവദിച്ച് മദ്യവ്യാപനവും ലഭ്യതയും വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാരിന്റെ മദ്യനയം. മദ്യ വ്യാപനം വര്‍ധിപ്പിക്കുന്നതിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിന്‍ നടത്തുമെന്ന് മദ്യ നയത്തില്‍ പറയുന്നത് വിചിത്രമാണ്. ഒരു പഠനവും നടത്താതെ കൂടുതല്‍ മദ്യം വിതരണം ചെയ്ത് പരമാവധി വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് മദ്യ നയത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.