അബുദബി: ഖത്തറും സൗദി അറേബ്യയുമടക്കമുളള ഗള്‍ഫ് രാജ്യങ്ങള്‍ പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ യുഎഇ കേന്ദ്രബാങ്കും പലിശനിരക്കില്‍ മാറ്റം വരുത്തി. രാജ്യത്തെ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്കില്‍ 25 ബേസിസ് പോയിന്‍റിന്‍റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഓവർനൈറ്റ് ഡെപോസിറ്റ് ഫെസിലിറ്റി (ഒഡിഎഫ്) അടിസ്ഥാന നിരക്ക് 25 ബേസിസ് പോയിന്‍റ് ഉയർത്തി 5.15 ല്‍ നിന്ന് 5.40 ശതമാനമാക്കി.
അമേരിക്കന്‍ ഫെഡറല്‍ റിസർവ്വ് പലിശനിരക്ക് വർദ്ധിപ്പിച്ചതിന്‍റെ ചുവടുപിടിച്ചാണ് നീക്കമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്‍റിന്‍റെ വർദ്ധനവാണ് അമേരിക്കന്‍ കേന്ദ്രബാങ്ക് വരുത്തിയത്. സൗദി അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും പലിശനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. റിപ്പോ - റിവേഴ്സ് റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് സൗദി കേന്ദ്രബാങ്ക് വരുത്തിയിരിക്കുന്നത്. റിപ്പോ ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.5 ശതമാനവുമായിട്ടാണ് സൗദി വര്‍ദ്ധിപ്പിച്ചത്.
ഖത്തറും പലിശനിരക്കുകളില്‍ ഇരുപത്തിയഞ്ച് ബേസിസ് പോയിന്‍റ് വര്‍ദ്ധന വരുത്തിയിട്ടുണ്ട്.ഖത്തറില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും വര്‍ദ്ധിച്ചു. ബഹ്റൈന്‍ ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശ 6.25 ശതമാനമായും ഒഡിഎഫ് ആറ് ശതമാനവും ഉയര്‍ത്തിയിട്ടുണ്ട്. കുവൈത്ത് സെന്‍ട്രല്‍ ബാങ്കും പലിശനിരക്കുകളില്‍ കാല്‍ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്