കുവൈത്ത്-സൗദി അറേബ്യ: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാർട്ട് ഇമോജി അയക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കി സൗദി അറേബ്യയും കുവൈത്തും. ഇത്തരത്തില്‍ സന്ദേശം അയക്കുന്നവരെ സംബന്ധിച്ച് സന്ദേശം ലഭിച്ചയാള്‍ക്ക് പരാതിയുണ്ടെങ്കില്‍ കുവൈത്തില്‍ 2000 ദിനാറില്‍ ( ഏകദേശം 5.38 ലക്ഷം രൂപ) കുറയാത്ത പിഴയും രണ്ട് വർഷം വരെ തടവും കിട്ടുമെന്ന് അഭിഭാഷകനായ ഹയാ അല്‍ ഷലാഹി പറയുന്നു.
വാട്സ് അപ്പിലൂടെ ഹാർട്ട് ഇമോജി അയച്ചാല്‍ സൗദി അറേബ്യയിലും ജയില്‍ ശിക്ഷയും പിഴയും കിട്ടിയേക്കാം. ഇത്തരം പ്രവൃത്തികള്‍ക്ക് പിടിക്കപ്പെടുന്നവർക്ക് രണ്ടുമുതല്‍ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാല്‍ (21 ലക്ഷം ഇന്ത്യന്‍ രൂപ)പിഴയും കിട്ടും. സൗദി സൈബർ ക്രൈം വിദഗ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് വാട്സ് അപ്പില്‍ ചുവന്ന ഹാർട്ട് ഇമോജി അയക്കുന്നത് പരാതിയുണ്ടെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
സമൂഹമാധ്യമങ്ങളിലൂടെ ചില ചിത്രങ്ങളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിന് പരിധിയുണ്ട്. ഹാർട്ട് ഇമോജികള്‍ അയക്കുന്നത് പീഡനമായാണ് കണക്കാക്കുന്നത്. സന്ദേശം ലഭിച്ചയാള്‍ക്ക് പരാതിയുണ്ടെങ്കില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഇത് മാറും. തെറ്റ് ആവർത്തിച്ചാല്‍ 3,00,000 സൗദി റിയാല്‍ പിഴയും (ഏകദേശം 65 ലക്ഷം രൂപ പിഴ) അഞ്ച് വർഷം തടവുമാണ് ശിക്ഷ.