സൈനിക അഭ്യാസത്തിനിടെ ഓസ്‌ട്രേലിയൻ ഹെലികോപ്‌റ്റർ തകർന്നുവീണ് മരണപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞു

സൈനിക അഭ്യാസത്തിനിടെ ഓസ്‌ട്രേലിയൻ ഹെലികോപ്‌റ്റർ തകർന്നുവീണ് മരണപ്പെട്ട സൈനികരെ തിരിച്ചറിഞ്ഞു

കാൻബെറ: ഹാമിൽട്ടൺ ദ്വീപിന് സമീപം തകർന്നു വീണ തായ്‌പാൻ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന നാല് ഓസ്‌ട്രേലിയൻ സൈനിക ഉദ്യോ​ഗസ്ഥരെ (എഡിഎഫ്) തിരിച്ചറിഞ്ഞു. ക്യാപ്റ്റൻ ഡാനിയൽ ലിയോൺ, ലെഫ്റ്റനന്റ് മാക്സ്വെൽ ന്യൂജെന്റ്, വാറന്റ് ഓഫീസർ ക്ലാസ് ടു ജോസഫ് ലെയ്‌കോക്ക്, കോർപ്പറൽ അലക്സാണ്ടർ നാഗ്സ് എന്നിവരാണ് വെള്ളിയാഴ്ചയുണ്ടായ ഹെലികോപ്ടർ‌ അപകടത്തിൽ മരണപ്പെട്ടത്.

താലിസ്‌മാൻ സാബർ സൈനികാഭ്യാസത്തിൽ പങ്കെടുക്കുകയായിരുന്ന ഹെലികോപ്റ്ററാണ് അപക‌ടത്തിൽപെട്ടത്. യുഎസും ഓസ്‌ട്രേലിയയും സംയുക്തമായി രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന സൈനികാഭ്യാസമാണ് താലിസ്മാൻ സാബർ. താലിസ്മാൻ സാബർ പരിശീനത്തിൽ ഏർപ്പെട്ടിരിക്കുന്ന എഡിഎഫ് ഉദ്യോഗസ്ഥരുമായും മറ്റുള്ളവരുമായും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും സംസാരിച്ചു.

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും അമേരിക്ക സഹായം നൽകുന്നുണ്ടെന്ന് ഓസ്റ്റിൻ പറഞ്ഞു. എന്റെ ഇപ്പോഴത്തെ ചിന്തകൾ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് മരണപ്പെട്ട നാല് ഓസ്‌ട്രേലിയക്കാരുടെ കുടുംബത്തോടൊപ്പമാണ്. തങ്ങളാൽ കഴിയുന്ന ഏത് സഹായവും നൽകാൻ അമേരിക്ക തയ്യാറാണ്.

നേവി, ക്വീൻസ്‌ലാന്റ് പോലീസ് മുങ്ങൽ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാ പ്രവർത്തനവും നടത്തുന്നതെന്ന് പൊലിസ് അറിയിച്ചു. ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നവർ ഉടൻ പോലിസുമായി ബന്ധപ്പെടണം. അവശിഷ്ടങ്ങൾ പരിശോധിക്കുന്നത് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ട്.

അപകടത്തിൽ കാണാതായവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടുമുള്ള അ​ഗാദമായ ദുഖം രേഖപ്പെടുത്തുന്നെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നവർക്ക് സുരക്ഷിതമോ എളുപ്പമോ ആയ ദിവസങ്ങളൊന്നുമില്ലെന്നതിന്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണിതെന്ന് അൽബാനീസ് പറഞ്ഞു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി സേവനമനുഷ്ഠിക്കുന്ന എല്ലാവരോടും ഓസ്‌ട്രേലിയക്കാർ കടപ്പെട്ടിരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.