തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയും ആയിരുന്ന വക്കം പുരുഷോത്തമന്റെ സംസ്കാരം നാളെ നടക്കും. രാവിലെ 10.30 ന് വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണ് സംസ്‌കാരം.
മൃതദേഹം ഇന്ന് തിരുവനന്തപുരം ഡിസിസി ഓഫീസിലും തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ സൗകര്യം ഉണ്ട്. തുടർന്ന് വക്കം അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലിലും പൊതുദര്‍ശനത്തിന് വയ്ക്കും.
വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കെപിസിസി മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വക്കത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ചു.
മുന്‍ മന്ത്രിയും മുന്‍ ഗവര്‍ണറും മുന്‍ സ്പീക്കറുമായ വക്കം പുരുഷോത്തമന്‍ (95) ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുമാരപുരം പൊതുജനം ലെയ്‌നിലെ വസതിയില്‍ വെച്ചായിരുന്നു അന്തരിച്ചത്. അച്യുതമേനോന്‍, ഇ.കെ നായനാര്‍, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ മന്ത്രിയായിരുന്നിട്ടുണ്ട്.