റിയാദ്: ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് ഗാർഹിക തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ. വീട്ടുജോലിക്കാരോട് മോശമായി പെരുമാറുന്ന തൊഴിലുടമയ്ക്ക് 2000 റിയാല്‍ വരെ പിഴ കിട്ടുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്ന തൊഴിലുടമയ്ക്ക് ഒരു വർഷത്തേക്ക് പുതിയ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുമാകില്ല. തൊഴിലാളികളുടെ മാനസിക -ശാരീരിക ആരോഗ്യം ലക്ഷ്യമിട്ടാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സൗദി അറേബ്യ ഒരുങ്ങുന്നത്.
അതേസമയം തന്നെ തൊഴിലുടമയുടെ വീട്ടിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന വീട്ടു ജോലിക്കാർക്കും ശിക്ഷ നല്‍കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക പിഴയായിരിക്കും ചുമത്തുക. തൊഴിലാളിയും തൊഴിലുടമയും തമ്മിലുളള പരസ്പര ബന്ധം ആരോഗ്യകരമായി തുടരാന്‍ നിയമഭേദഗതി ലക്ഷ്യമിടുന്നു.
കരാർ പ്രകാരമുളള ജോലി ചെയ്യാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. എന്നാല്‍ മാനുഷിക അന്തസ്സ് കെടുത്തുന്ന രീതിയിലുളള ജോലികള്‍ക്ക് അവരെ നിർബന്ധിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. വീട്ടുടമയുടെ സ്വത്ത് സംരക്ഷിക്കാന്‍ തൊഴിലാളിക്ക് ബാധ്യതയുണ്ട്. കുട്ടികളെയും പ്രായമായവരെയും ഉപദ്രവിക്കരുത് എന്നതടക്കമുളള കാര്യങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.