ദുബായ്: കളളപ്പണം തടയുന്നതിനുളള സംവിധാനം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ ബാങ്കിന് വലിയ പിഴ ചുമത്തി ദുബായ് ഫിനാന്‍സ് സർവ്വീസ് അതോറിറ്റി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാബൂദ് എന്ന ബാങ്കിനാണ് പിഴ ചുമത്തിയിരിക്കുന്നത്. 11.1 ദശലക്ഷം ദിർഹമാണ് പിഴ. ഇതില്‍ 3.58 ദശലക്ഷം ദിർഹം മിറാബൂദ് ബാങ്ക് പണമിടപാടിലൂടെ നേടിയ കമ്മീഷന്‍ തുകയാണ്. ഇത് തിരിച്ചടക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
2018-21 കാലയളവില്‍ ഒന്‍പത് ഇടപാടുകാരുടെ സംഘവുമായി ബാങ്ക് മാനേജർ നടത്തിയ പണമിടപാടുകള്‍ സുതാര്യമല്ലെന്നും കളളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങള്‍ പാലിച്ചില്ലെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തില്‍ കളളപ്പണം വെളുപ്പിച്ചതായുളള തെളിവുകള്‍ ലഭിച്ചില്ല. ഇത്തരം ഇടപാടുകളില്‍ സുരക്ഷാ വീഴ്ച സംഭവിച്ചതിനാലാണ് ബാങ്കിന് പിഴ ചുമത്തിയത്.
ബാങ്കിൽ എ.എം.എൽ നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവ കാര്യക്ഷമമല്ലായിരുന്നെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അതോടൊപ്പം തന്നെ ഇടപാടുകള്‍ നടത്തുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമകളെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനോ സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത് അധികൃതരെ അറിയിക്കാനോ ബാങ്ക് തയ്യാറായില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഡിഎഫ്എസ്എ വ്യക്തമാക്കി.