ദുബായ്: അവധിക്കാലം പാതി പിന്നിട്ടതോടെ വിവിധ രാജ്യങ്ങളിലേക്കുളള വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്. ജൂലൈ മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ പൊതുവരെ ശരാശരി 30 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുളളതെന്ന് ട്രാവല്‍ വെബ്സൈറ്റായ മുസാഫിർ ഡോട്ട് കോം സിഇഒ രഹീഷ് ബാബു പറയുന്നു. വിമാനടിക്കറ്റ് നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നതിയതോടെ പലരും അവധിക്കാലദിവസങ്ങള്‍ നീട്ടാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അഞ്ചോ ആറോ ദിവസങ്ങള്‍ക്കുളള അവധിയാത്രകള്‍ക്ക് 3500 ദിർഹം മുതല്‍ 4500 ദിർഹം വരെയാണ് ശരാശരി നിരക്ക്. എന്നാല്‍ പലരും ഇപ്പോള്‍ 10 ദിവസത്തെ അവധിയാത്രകളാണ് അധികവും തെരഞ്ഞെടുക്കുന്നതെന്നും ഗലധാരി ബ്രദേഴ്സ് ഐടിഎസ് മാനേജർ മിർ വസീം രാജ ഖലീജ് ടൈംസിനോടുളള പ്രതികരണത്തില്‍ പറയുന്നു.
പലകുടുംബങ്ങളും വേനല്‍ക്കാല അവധിയുടെ ആദ്യ ദിവസങ്ങളില്‍ ജന്മനാട്ടിലേക്കും കുടുംബവീട്ടിലേക്കും യാത്ര ചെയ്യുന്നതാണ് പതിവ്. ബാക്കിയുളള അവധി ദിനങ്ങളില്‍ അഞ്ചോ ആറോ ദിവസം നീണ്ടുനില്‍ക്കുന്ന ഉല്ലാസയാത്രകള്‍ ഇഷ്ടപ്പെടുന്നവർ ആഗസ്റ്റ് മാസമാണ് അത്തരം യാത്രകള്‍ക്കായി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല ഹോട്ടലുകളും വിനോദസഞ്ചാര വെബ്സൈറ്റുകളുമെല്ലാം മികച്ച പാക്കേജുകള്‍ നല‍്കുന്നതും യാത്രകള്‍ വർദ്ധിക്കുന്നതിന് ഇടയാക്കുന്നുവെന്നും അദ്ദേഹം വിലയിരുത്തുന്നു.
ബാങ്കോക്ക്, ജോർജിയ, ബാക്കു, സലാല, തുടങ്ങിയ സ്ഥലങ്ങളാണ് യുഎഇ പ്രവാസികളുടെ ഇഷ്ട സ്ഥലങ്ങള്‍. വിസ ഓണ്‍ അറൈവല്‍ രാജ്യങ്ങള്‍ക്കും ആവശ്യക്കാരേറെ. കോവിഡ് കാലത്തിന് മുന്‍പുളള യാത്രാ വളർച്ചതോത് തന്നെയാണ് നിലവില്‍ രേഖപ്പെടുത്തുന്നതെന്നും ട്രാവല്‍ ഏജന്‍റുമാർ സാക്ഷ്യപ്പെടുത്തുന്നു.