ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി ഇരട്ടയാർ സ്വദേശി ആൻ മരിയ (17) മരണത്തിന് കീഴടങ്ങി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെതുടർന്നാണ് മരണം സംഭവിച്ചത്. സംസ്‌കാരം നാളെ രണ്ട് മണിക്ക് ഇരട്ടയാർ സെന്റ് തോമസ് പള്ളിയിൽ നടക്കും.
അമൃത ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം വിദഗ്ധ ചികിത്സ നൽകിയ ശേഷം കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജൂൺ ഒന്നാം തീയതി രാവിലെ ഇരട്ടയാർ സെന്റ് തോമസ് പള്ളിയിലെ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃദയാഘാതമുണ്ടാകുന്നത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും അതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
2 മണിക്കൂർ 37 മിനിറ്റ് കൊണ്ടാണ് 139 കി.മീ. സഞ്ചരിച്ച് ആംബുലൻസിൽ ആൻമരിയയെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിന്റെ യാത്രയ്ക്കായി നാടൊന്നാകെ കൈകോർക്കുകയും ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ ആൻ മരിയയുടെ വിദഗ്ധ ചികിത്സയ്ക്ക് സഹായമൊരുക്കാൻ രംഗത്തുണ്ടായിരുന്നു.