സ്പീക്കർ പ്രസ്താവന തിരുത്തണം; മിത്ത് വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ എൻഎസ്എസ്

സ്പീക്കർ പ്രസ്താവന തിരുത്തണം; മിത്ത് വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ എൻഎസ്എസ്

തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസ്താവനയിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ്. പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കാൻ നാളെ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം ചേരും. തുടർ സമരപരിപാടികൾ നാളെ നടക്കുന്ന നേതൃയോഗങ്ങളിൽ തീരുമാനിക്കും. എം വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്. പ്രതിനിധി സഭ പിന്നീട് ചേരും.

കരയോഗം മുതൽ സംസ്ഥാന നേതൃത്വത്തെ വരെ രംഗത്തിറക്കി പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കാനാണ് എൻഎസ്എസ് നീക്കം. എൻഎസ്എസ് വിശ്വാസ സംരക്ഷണം പ്രധാന അജണ്ടയായി ഏറ്റെടുക്കാൻ തുടങ്ങിയത് ശബരിമല മുതലാണ്. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിലേക്ക് മാത്രം ചുരുങ്ങുന്നുവെന്ന വിമർശനം സമുദായത്തിനുള്ളിൽ തന്നെയുണ്ട്. എന്നാൽ നിലവിൽ ഷംസീർ തിരുത്തിയാൽ മാത്രം പോരാ, സർക്കാർ ഉത്തരം പറയണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്.

മിത്ത് വിവാദത്തിൽ പ്രതിഷേധിച്ച് എൻഎസ്എസ് നടത്തിയ നാമജപ ഘോഷയാത്രയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് നടത്തിയ ഘോഷയാത്രയിലെ നിയമലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുത്തത്. ഇതിനെതിരെ എൻഎസ്എസ് രംഗത്തെത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.