'പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകേണ്ട'; വിലക്കേര്‍പ്പെടുത്തി താലിബാന്‍

'പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകേണ്ട'; വിലക്കേര്‍പ്പെടുത്തി താലിബാന്‍

കാബുള്‍: അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് വിലക്കി താലിബാലന്‍.

ഗസ്‌നി പ്രവിശ്യയില്‍ പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പഠനത്തിനായി എത്തുന്നവരെയും മൂന്നാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികളെയും വീടുകളിലേക്ക് മടക്കി അയയ്ക്കണമെന്നാണ് നിര്‍ദേശം.

കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി നേരത്തെ താലിബാന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ യുഎന്നില്‍ നിന്നും വിവിധ വിദേശ രാജ്യങ്ങളില്‍നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പല വിദ്യാലയങ്ങളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും ക്ലാസ് മുറികളുമാണ്. പെണ്‍കുട്ടികളെ പ്രായമേറിയ അധ്യാപകനോ അധ്യാപികയോ മാത്രമെ പഠിപ്പിക്കാവൂ എന്നും നിര്‍ദേശമുണ്ട്.

താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ സ്വാതന്ത്ര്യം നിക്ഷേധിക്കപ്പെട്ട അഫ്ഗാനിലെ വനിതകള്‍ക്ക് പാര്‍ക്കുകളിലും ജിമ്മുകളിലും ബ്യൂട്ടി പാര്‍ലറുകളിലും പോകുന്നതും തടഞ്ഞു. വനിതകളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നു നീക്കുകയും പൊതുയിടങ്ങളില്‍ മുഖമുള്‍പ്പെടെ മറച്ച് നടക്കണമെന്നും ഉത്തരവുണ്ട്.

എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടാനും താലിബാന്‍ നിര്‍ദേശിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.