മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ അച്ഛനെ കൊല്ലാന്‍ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയില്‍

 മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ അച്ഛനെ കൊല്ലാന്‍ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു; യുവാവ് പിടിയില്‍

തിരുവനന്തപുരം: മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ വകവരുത്താന്‍ വീടിനുള്ളിലേക്ക് യുവാവ് പാമ്പിനെ കടത്തി വിട്ടു. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തി വിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോടന്നൂര്‍ സ്വദേശി എസ്.കെ സദനത്തില്‍ കിച്ചു (30)വിനെ പൊലീസ് പിടികൂടി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പെണ്‍കുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇതു വീട്ടുകാര്‍ വിലക്കി. ഇതിന്റെ വൈരാഗ്യമാണ് ക്രൂരതയ്ക്ക് കാരണമായത്.

പുലര്‍ച്ചെ മൂന്നരയോടെയാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാര്‍ കേട്ടു. അതിനിടെ യുവാവ് പാമ്പിനെ അകത്തേക്കിട്ടു.

വീട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളില്‍ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ മനസിലാക്കിയാണ് പ്രതി ആരെന്നു കണ്ടെത്തിയത്.

പാമ്പ് ഏത് വിഭാഗത്തില്‍പ്പെട്ടതാണെന്ന് കണ്ടെത്താന്‍ പാലോട് മൃഗാശുപത്രിയില്‍ പരിശോധന നടത്തും. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.