ദുബായ്: ദുബായിലെത്തിയ അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ യാത്രാക്കാർ ഈ വർഷം ആദ്യ പകുതിയില്‍ ദുബായിലെത്തി. ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പാണ് കണക്കുകള്‍ പുറത്തുവിട്ടത്.
2019ലെ ആദ്യ ആറുമാസം എമിറേറ്റിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയത് 83.6 ലക്ഷം യാത്രക്കാരാണെങ്കിൽ 2023 ആദ്യ പാതിയിൽ ഇത് 85.5 ലക്ഷമായി വർധിച്ചു. ലോകത്തെ ഏറ്റവും കൂടുതല്‍ സന്ദർശകരെത്തുന്ന നഗരമെന്ന നേട്ടത്തിലേക്ക് ദുബായ് എത്തിയെന്ന് എമിറേറ്റിലെ യാത്രാകണക്കുകള്‍ വ്യക്തമാക്കുന്നു. ഹോട്ടല്‍ താമസത്തിലും ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി 78 ശതമാനമാണ് ആറുമാസക്കാലത്തെ വളർച്ച.
ആഗോള ടൂറിസം ആകർഷണ കേന്ദ്രമെന്ന ഖ്യാതി ദുബായ് നിലനിർത്തുകയാണെന്നും അന്താരാഷ്ട്ര തലത്തില്‍ വ്യാപാര നിക്ഷേപ സംരംഭങ്ങളുടെ കേന്ദ്രമായി ദുബായ് കൂടുതല്‍ വളരുകയാണെന്നും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ അതിവേഗം മുന്നേറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് യുഎഇ. ആസ്ട്രിയയാണ് ഒന്നാം സ്ഥാനത്ത്.