'ഹസന്‍ മാറണം; ഉമ്മന്‍ ചാണ്ടി വരണം': ഹൈക്കമാന്‍ഡിന് എംപിമാരുടെയും എംഎല്‍എമാരുടെയും കത്ത്

 'ഹസന്‍ മാറണം; ഉമ്മന്‍ ചാണ്ടി വരണം':  ഹൈക്കമാന്‍ഡിന് എംപിമാരുടെയും  എംഎല്‍എമാരുടെയും കത്ത്

ന്യൂഡല്‍ഹി: എം.എം ഹസനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തം. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് പരാതി.

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പുറമെ കെപിസിസി ഭാരവാഹികളും ഹസനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുണ്ടാക്കിയതാണ് ഹസന് വിനയായത്. കെപിസിസി നേതൃത്വത്തോടു പോലും ആലോചിക്കാതെ നിലപാടുകള്‍ പരസ്യപ്പെടുത്തിയതും മാധ്യമങ്ങളുടെ അകമ്പടിയോടെ വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ കണ്ടതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായി നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഹസനുമായി മുന്നോട്ടു പോകുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്കിത് കാരണമാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയും യുഡിഎഫ് സംവിധാവനവും രണ്ടു തട്ടിലാണെന്ന് വരുത്തി തീര്‍ക്കുന്ന പ്രസ്താവനകളാണ് തിരഞ്ഞെടുപ്പ് വേളകളില്‍ ഹസന്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ക്കടക്കമാണ് പരാതി ലഭിച്ചിട്ടുള്ളത്. ചില എംപിമാരും എംഎല്‍എമാരും താരിഖ് അന്‍വറിന് നേരിട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.