ശിവശങ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

ശിവശങ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റവിചാരണ കോടതി തളളി.

ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ടെന്നും ഉന്നതര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കെന്ന് മൊഴികളില്‍ നിന്ന് വ്യക്തമാണെന്നും കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഉന്നത സ്വാധീനമുള്ള വ്യക്തി ആയതിനാല്‍ ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടന്നും കസ്റ്റംസ് വാദിച്ചു. തനിക്കെതിരെ തെളിവുകളില്ലെന്ന ശിവശങ്കറിന്റെ വാദം കോടതി തളളി.

ജാമ്യാപേക്ഷ പരിഗണിക്കവെ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ത്ത കസ്റ്റംസ്, കേസില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. ഏഴ് തവണ സ്വപ്നയുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തി. മുഴുവന്‍ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്.

ഒരു സീനിയര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.