ക്രൈസ്തവര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയും ഇടപെടണം: കെസിബിസി

ക്രൈസ്തവര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയും ഇടപെടണം: കെസിബിസി

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഭരണകൂടങ്ങളും ഐക്യരാഷ്ട്ര സഭയും ഇടപെടണമെന്ന് കെസിബിസി. ക്രൈസ്തവര്‍ക്കെതിരെയുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും വംശഹത്യ ലക്ഷ്യംവച്ചു കൊണ്ടുള്ള കലാപങ്ങളും പാക്കിസ്ഥാനും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വര്‍ധിക്കുകയാണ്.

വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി ന്യൂനപക്ഷമായ ക്രൈസ്തവര്‍, ഭൂരിപക്ഷ ജനവിഭാഗത്താല്‍ പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം വ്യാജ ആരോപണങ്ങള്‍ ആള്‍ക്കൂട്ട ആക്രമണം ലക്ഷ്യമാക്കി പ്രചരിപ്പിച്ചത് ചില തീവ്ര മതസംഘടനകളാണെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നതായും കെസിബിസി കുറ്റപ്പെടുത്തി.

ഏതൊരു രാജ്യത്തും വര്‍ഗീയ ധ്രുവീകരണവും, വിഭാഗീയതയും വളര്‍ത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ ആണ് എന്നത് വ്യക്തമാണ്. വിദ്വേഷ പ്രചാരണങ്ങളിലൂടെ കലാപങ്ങള്‍ക്ക് വിത്തുപാകുന്ന അവര്‍ അനേകലക്ഷം മനുഷ്യരെ അരക്ഷിതാവസ്ഥയിലേയ്ക്ക് തള്ളിവിടുകയും എല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുകയും ചെയ്യുന്നു.

പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളാണ് വിവിധ രാജ്യങ്ങളില്‍ ദൃശ്യമാകുന്നതെന്ന ആശങ്കയും കെസിബിസി പങ്കുവെച്ചു.

ക്രൈസ്തവരാണ് എന്ന കാരണം കൊണ്ടുമാത്രം ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം ഇന്നത്തെ ലോകത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളിലെ ഭരണകൂടങ്ങളും, ഐക്യരാഷ്ട്ര സഭയും തയ്യാറാകണമെന്നാണ് കെസിബിസി ആവശ്യപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.