ദുബായ്: ബ്രിക്സിലെ പങ്കാളിത്തം യുഎഇയുടെ സാമ്പത്തിക മേഖലയ്ക്ക് ഊർജ്ജം പകരുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുളള ബിന്‍ തൂക്ക്. രാജ്യത്തിന്‍റെ പ്രധാന വ്യാപാര പങ്കാളികളുമായി ബന്ധം നിലനിർത്താനും കൂടുതല്‍ വ്യാപാരം ആരംഭിക്കാനും ബ്രിക്സ് യുഎഇയ്ക്ക് ഗുണം ചെയ്യുമെന്നും മന്ത്രി വിലയിരുത്തി.
ബ്ലൂം ബർഗിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. ബ്രിക്സ് അംഗത്വമെന്നത് യുഎഇയെ സംബന്ധിച്ച വലിയ നേട്ടമാണ്. ആഗോളവ്യാപാരമെന്നതാണ് യുഎഇ ലക്ഷ്യമിടുന്നത്. ആഗോളവിപണനത്തിന് എന്നും യുഎഇ ഹബാണെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം കഴിഞ്ഞ വർഷം 2.23 ട്രില്യൺ ദിർഹം (607.1 ബില്യൺ ഡോളർ) എന്ന റെക്കോർഡിലെത്തിയിരുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കാർ കണക്കുകൾ പ്രകാരം ഇതാദ്യമായാണ് എണ്ണ ഇതര വിദേശ വ്യാപാരം 2 ട്രില്യൺ ദിർഹം കടന്നത്. 17 ശതമാനത്തിലധികമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. പാശ്ചാത്യ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം കൂടുതൽ വികസിപ്പിക്കുന്നതിലുള്ള യുഎഇയുടെ ശ്രദ്ധയിൽ നിന്ന് അകന്നുകയറുന്നതാണോ ബ്രിക്‌സ് അംഗത്വമെന്ന ചോദ്യത്തിന്, ഒക്ടോബറിൽ താൻ യുഎസ് സന്ദർശിക്കുമെന്നും ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ബിൻ തൂഖ് പറഞ്ഞു.