ദുബായ്: ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യുഎഇ പ്രവാസികളും. ഓഫീസുകളിലും വീടുകളിലുമെല്ലാം പൂക്കളവും സദ്യവട്ടങ്ങളുമൊരുക്കിയാണ് ഓണം ആഘോഷിക്കുന്നത്. പ്രവൃത്തി ദിനമാണ് ഓണമെത്തുന്നത് എന്നുളളതുകൊണ്ടുതന്നെ വാരാന്ത്യത്തിലേക്ക് ഓണാഘോഷം മാറ്റിവച്ചവരുമുണ്ട്. എന്നാല്‍ അത്തം മുതല്‍ വീടുകളില്‍ പൂക്കളം ഒരുക്കിയവരുമുണ്ട്. സ്കൂളുകള്‍ തുറന്നതോടെ അതിരാവിലെ എഴുന്നേറ്റ് പൂക്കളമൊരുക്കിയാണ് കുട്ടികള്‍ സ്കൂളുകളിലേക്ക് പോയത്. ഇവിടെ ജനിച്ചു വളരുന്ന കുട്ടികൾക്ക് നാട്ടിലെ ശീലങ്ങളും ആഘോഷത്തിന്‍റെ ഭാഗമായുള്ള ഒരുക്കങ്ങളും മനസിലാക്കാനുളള അവസരമായാണ് പല മാതാപിതാക്കളും പരിമിതികള്‍ക്കുളളിലും പൂക്കളമൊരുക്കുന്നതും സദ്യവട്ടമൊരുക്കുന്നതും മറ്റും കാണുന്നത്.
ഓഫീസോണവും കൂട്ടായ്മകളുടെ ഓണവും,അസോസിയേഷനുകളുടെ ഓണവുമൊക്കെയായി മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളും പ്രവാസലോകത്തെ പതിവ് കാഴ്ചകള്‍. യുഎഇ വിപണിയും ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. പൂക്കളമൊരുക്കാന്‍ വിവിധ തരം പൂവുകള്‍ മുതല്‍ ഇലയും സദ്യവട്ടങ്ങള്‍ക്കുളള പച്ചക്കറികളുമെല്ലാം സുലഭം.
കൂടുതല്‍ വിഭവങ്ങള്‍ വാഗ്ദാനം ചെയ്തും വിഭവങ്ങളില്‍ തന്നെ വ്യത്യസ്തത പരീക്ഷിച്ചും വിവിധ റസ്റ്ററന്‍റുകള്‍ സദ്യ വിപണിയെ സജീവമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് വിലയും കൂടുമെന്നത് മറ്റൊരുകാര്യം. വസ്ത്ര-പൂവിപണിയും യുഎഇയില്‍ സജീവമാണ്. മെട്രോ ഉള്‍പ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങളിലുള്‍പ്പടെ ഓണദിനങ്ങളില്‍ ഓണപ്പുടവ ധരിച്ച വിവിധ രാജ്യങ്ങളിലെ യാത്രാക്കാരെ കാണാനാകുമെന്നതും പ്രവാസലോകത്തിന്‍റെ മാത്രം പ്രത്യേകത. എന്തായാലും ഓണമെന്നത് പ്രവാസികള്‍ക്ക് കൂട്ടായ്മയുടെ ഒത്തുചേരല്‍ കൂടിയാണ്.