ദുബായ്: ഈശോയുടെ ജനനം എന്ന സദ് വാർത്ത ലോകത്തെ അറിയിച്ച മാലാഖമാരുടെ അതെ ചുമതലയാണ് ഗ്ലോബൽ കാത്തലിക് മീഡിയ സെല്ലും നിർവഹിക്കുന്നത് എന്ന് ബിഷപ് മാർ ജേക്കബ് മുരിക്കൻ അഭിപ്രായപ്പെട്ടു. 'നസ്രായന്റെ കൂടെ' മീഡിയാ മിനിസ്ട്രിയും, ഗ്ലോബൽ കാത്തലിക് മീഡിയ സെല്ലും കൂടി സംഘടിപ്പിച്ച ഓൺലൈൻ ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിന്മയുടെ പ്രവർത്തങ്ങളെ എതിർത്ത് കൊണ്ട് സത്യം പ്രചരിപ്പിക്കുമ്പോൾ ദൈവരാജ്യത്തിന്റെ പ്രവർത്തങ്ങളിൽ പങ്കാളികളാവുകയാണ് മാധ്യമ പ്രവർത്തകർ . പ്രവാസികളുടെ തീക്ഷ്ണത സഭയെ കൂടുതൽ ഉജ്വലിപ്പിക്കുവാൻ ഇടയാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോക മലയാളികൾക്കായി സിങ് വിത്ത് നസ്രായൻ എന്ന പേരിൽ നടത്തിയ ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരത്തിന്റെ ഫലപ്രഖ്യാപനവും നടന്നു. മുപ്പതുടീമുകൾ പങ്കെടുത്ത ആവേശോജ്ജ്വലമായ മത്സരത്തിൽ മൌണ്ട് കാർമ്മൽ കുണ്ടന്നൂർ ഒന്നാം സ്ഥാനവും, സെന്റ് ജോസഫ് കൊയർ അന്തിനാട് രണ്ടാം സ്ഥാനവും ഡിവൈൻ വോയിസ് കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .സെന്റ് മേരീസ് ജൂനിയർ കൊയർ, സെന്റ് ജോസഫ് പബ്ലിക് സ്‌കൂൾ, കോറസ് ബാൻഡ്, സെന്റ് മേരീസ് കൊയർ എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി.
സി ന്യൂസ് ചീഫ് എഡിറ്റർ ജോ കാവാലം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു . ഗ്ലോബൽകാത്തോലിക് മീഡിയ സെൽ കോർഡിനേറ്റർ ലിസി ഫെർണാണ്ടസ് , ‘നസ്രായന്റെ കൂടെ’ മീഡിയ മിനിസ്ട്രി ഡയറ്കടർ ഫാദർ അനീഷ് കരിമാളൂർ ,ആൽഫാ ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ടോം ഓലിക്കരോട്ട്, ഫാ. ജോസഫ് കാക്കരമറ്റത്തിൽ , വിനോ പീറ്റേഴ്‌സൺ ,രാജേഷ് കൂത്രപ്പള്ളിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫാ. ജോസഫ് നരിതൂക്കിൽ, എലിസബത്ത് രാജു, ബീന സിബി, ബെന്നികുട്ടി ഈപ്പൻ എന്നിവർ കരോൾഗാനമത്സരത്തിൽ വിധി കർത്താക്കൾ ആയിരുന്നു. സമ്മാനങ്ങൾ സ്പോൺസർ ചെയ്ത സീന്യൂസ് ലൈവിനു വേണ്ടി വിപിൻ ക്യാഷ് അവാർഡുകൾ സമ്മാനിച്ചു.