സൗദിയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ എ ഐ കാമറകൾ വഴി പിഴ

സൗദിയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി മുതൽ എ ഐ കാമറകൾ വഴി പിഴ

റിയാദ്: സൗദിയിൽ ഇനിമുതൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ ആർട്ടിഫിഷ്യൽ‌ ഇന്റലിജൻസ്(എഐ) കാമറകൾ വഴി പിഴ. ഒക്ടോബർ ഒന്ന് ഞായറാഴ്ച മുതൽ ഈ നിയമം നിലവിൽ വരുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിൽ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന കാമറകൾ വഴി നിരീക്ഷിക്കുമെന്നും ഉടൻ തന്നെ പിഴ ഈടാക്കുമെന്നും സ്വദേശികളും വിദേശികളും അവരുടെ വാഹനങ്ങൾക്ക് അപകട സമയങ്ങളിൽ അവകാശങ്ങൾ ലഭിക്കുന്നതിന് ഇൻഷുറൻസ് പോളിസിയെടുക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

അതേ സമയം വാഹനങ്ങൾ നമ്പർ മറച്ചോ വ്യക്തമല്ലാത്ത രീതിയിലോ ഒടിച്ചാൽ 2,000 റിയാൽ പിഴ ഈടാക്കും. നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കേടായ നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണ്.

ഇത്തരം നിയമ ലംഘനങ്ങൾക്ക് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. നമ്പർ പ്ലേറ്റുകൾ വ്യക്തമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം. കേടായ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.