തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍ നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഡ്രൈ റണ്‍ നടക്കുന്നത്. രാവിലെ ഒൻപത് മണി മുതല്‍ ഡ്രൈ റണ്‍ തുടങ്ങി.
വാക്‌സിന്‍ വിതരണത്തില്‍ പാളിച്ച സംഭവിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
തിരുവനന്തപുരത്ത് പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി എന്നിവിടങ്ങളില്‍ ഡ്രൈ റണ്‍ നടക്കും. ഇടുക്കിയില്‍ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ഡ്രൈ റണ്‍ നടക്കും. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക.
പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും ഡ്രൈ റണ്ണില്‍ പങ്കെടുക്കും. മൂന്നു ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.