കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം. ഉച്ചയോടെ മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
സംസ്കാരം നാളെ വൈകീട്ട് നാലിന് കണ്ണൂർ മണത്തണ കുടുംബ ശമ്ശാനത്തിൽ. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ മാസം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ അതിശക്തനായ നേതാവായിരുന്ന പി പി മുകന്ദൻ ആർ എസ് എസ് പ്രചാരകനായാണ് പൊതുപ്രവർത്തനത്തിലേക്ക് വന്നത്.
ആർ എസ് എസ് സംസ്ഥാന സമ്പർക്ക പ്രമുഖ് ആയിരുന്ന അദ്ദേഹം ദീർഘകാലം ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്നു. 2006 മുതൽ 2016 വരെ പാർട്ടി ചുമതലകൾ ഇല്ലായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരിക്കെ അറസ്റ്റിലായ മുകുന്ദൻ 21 മാസം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. അടിയന്തരാവസ്ഥ പിൻവലിച്ച് രണ്ടു മാസത്തിനുശേഷമാണ് ജയിൽ മോചിതനായത്. കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽ നൂറ്റാണ്ടോളം പ്രവർത്തിച്ചിട്ടുണ്ട്.