'ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല, അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ മോഹങ്ങളുണ്ട്'; യുവാക്കള്‍ വരട്ടെയെന്ന് സോനം വാങ്ചുക്

'ഒന്നും ആഗ്രഹിക്കാത്ത വിശുദ്ധരല്ല, അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ മോഹങ്ങളുണ്ട്'; യുവാക്കള്‍ വരട്ടെയെന്ന് സോനം വാങ്ചുക്

ന്യൂഡല്‍ഹി: സി.ജെ.പി സ്ഥാപകര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. പ്രഖര്‍ ഗുപ്തയുടെ പോഡ്കാസ്റ്റിലാണ് ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിലെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സി.ജെ.പി സ്ഥാപകര്‍ ഒന്നുമാഗ്രഹിക്കാത്ത വിശുദ്ധരല്ലെന്നും അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോനം വാങ്ചുക് പറഞ്ഞു. എന്നാല്‍ യുവ നേതാക്കള്‍ക്ക് ഇത്തരം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകുന്നതില്‍ ഒരു തെറ്റുമില്ല. കൂടുതല്‍ യുവാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സമരത്തില്‍ പങ്കുചേരുന്ന സമയത്ത്, സ്ഥാപകരിലൊരാളായ അഭിജീത് ദിപ്കെ മുന്‍പ് ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടി പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതില്‍ തെറ്റില്ലെന്ന നിലപാടാണ് താന്‍ സ്വീകരിച്ചതെന്ന് വാങ്ചുക് വ്യക്തമാക്കി. ഭാവിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാമെങ്കിലും സമരവേദിയെ ഏതെങ്കിലും ഒരു പ്രത്യേക പാര്‍ട്ടിയുടെ അജണ്ടയ്ക്കായി ഉപയോഗിക്കരുതെന്ന് താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു.

സമരവേദി രാഷ്ട്രീയരഹിതവും നിഷ്പക്ഷവുമായ സമ്മര്‍ദ്ദ ശക്തിയായി നിലനിര്‍ത്തിയാല്‍ മാത്രമേ ജനകീയ വിഷയങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കാനാകൂ. രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായിട്ടല്ല, മറിച്ച് ഒരു പൊതു വിദ്യാര്‍ഥി പ്രസ്ഥാനമായിട്ടാണ് ജനങ്ങള്‍ ഈ സമരത്തെ കണ്ടത്. സമരത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ യുവനേതാക്കള്‍ക്ക് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത്തരം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൊതുജീവിതത്തില്‍ കരിയര്‍ ആരംഭിക്കുന്നത് നല്ലൊരു കാര്യമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.