ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍; എന്‍ഡിഎയില്‍ ഭിന്നത

ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം: വിമര്‍ശനവുമായി കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍; എന്‍ഡിഎയില്‍ ഭിന്നത

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. വിഷയം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍ പറഞ്ഞു.

സാമൂഹ്യ സാഹചര്യങ്ങള്‍ ഇപ്പോഴും മാറുന്നില്ല എന്നത് സര്‍ക്കാരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും പസ്വാന്‍ പറഞ്ഞു. ശുദ്ധീകരണത്തെ ബിജെപി-ആര്‍.എസ്.എസ് നേതാക്കള്‍ ന്യായീകരിക്കുമ്പോഴാണ് പാസ്വാന്റെ വ്യത്യസ്ത പ്രതികരണം.

താന്‍ പ്രസംഗിച്ച വേദി ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനായിരുന്നു ഖര്‍ഗെ രംഗത്തെത്തിയത്. രാജ്യസഭയിലായിരുന്നു ഖര്‍ഗെയുടെ പ്രതികരണം. താന്‍ ദളിതനായതുകൊണ്ടാണ് ശുദ്ധികലശം നടത്തിയതെന്നും ഇപ്പോഴും തൊട്ടുകൂടായ്മയുണ്ടെന്നും ഖര്‍ഗെ പറഞ്ഞിരുന്നു.

ജനാധിപത്യ സംവിധാനത്തിന് ചേരുന്നതാണോ ഇത്തരം പ്രവൃത്തികള്‍ എന്ന് ചോദിച്ച ഖര്‍ഗെ ഇങ്ങനെയുള്ളവര്‍ എങ്ങനെ ഭരണഘടന സംരക്ഷിക്കുമെന്നും ആഞ്ഞടിച്ചിരുന്നു. സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നാണായിരുന്നു കേന്ദ്ര സഹമന്ത്രി അജയ് താംത പറഞ്ഞത്. റാലി നടന്ന ഗ്രൗണ്ട് ശ്രീറാം സേന ധാര്‍മ്മിക് സേവാ ട്രസ്റ്റ് എന്ന ഹൈന്ദവ സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണ്. പരിപാടിക്കിടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ അടക്കമുള്ളവര്‍ അനാവശ്യ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി.

ഇതിന് പുറമേ റാലിക്ക് ശേഷം ഗ്രൗണ്ടില്‍ വലിയ രീതിയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി. പതിവായി പൂജകളും മറ്റും നടക്കുന്ന സ്ഥലത്ത് ശുദ്ധീകരണത്തിന്റെ ഭാഗമായാണ് ചടങ്ങ് നടന്നതെന്നും അജയ് താംത പറഞ്ഞിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.