ഓസീസിന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നേ രണ്ടു പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍

ഓസീസിന് തിരിച്ചടി; ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്നേ രണ്ടു പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു മുന്‍പായി ഓസീസിനു തിരിച്ചടി. പരിക്കു മൂലം രണ്ടു പ്രമുഖ താരങ്ങള്‍ ആദ്യ ഏകദിന മത്സരത്തിനുണ്ടാകില്ലെന്ന് നായകന്‍ പാറ്റ് കമ്മിന്‍സ് വെളിപ്പെടുത്തി.

പരിക്കില്‍ നിന്നു പൂര്‍ണമായും മുക്തമായിട്ടില്ലാത്ത സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്, ഓള്‍റൗണ്ടര്‍ മാക്‌സ് വെല്‍ എന്നിവരാണ് ആദ്യ ഏകദിനത്തില്‍ നിന്നും പുറത്തായത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് സ്റ്റാര്‍ക്കിനു പരിക്കേറ്റത്.

ഏറെ കാലത്തിനു ശേഷം ദേശീയ ഏകദിന ടീമിലേക്കു തിരിച്ചെത്തിയ വെടിക്കെട്ട് ബാറ്റര്‍ മാക്‌സ് വെല്ലിനു തന്റെ മികവ് തെളിയിക്കുന്നതിനുള്ള അവസരം കൂടിയായിരുന്നു ഈ ഏകദിന പരമ്പര. പരിക്കു മൂലം ആദ്യ ഏകദിനം നഷ്ടപെട്ടാലും ബാക്കിയുള്ള മല്‍സരങ്ങള്‍ക്ക് മാക്‌സ് വെല്‍ ഉണ്ടാകുമെന്നാണ് സൂചന.

ഏകദിന ലോകകപ്പിനു മുന്നോടിയായുള്ള അവസാന പരമ്പരയെന്ന നിലയില്‍ ഇരുവരുടെയും പരിക്ക് ടീമിനു കനത്ത വെല്ലുവിളിയായിരിക്കുകയാണ്. മൂന്നു മത്സരത്തിലും കളിക്കുമെന്നു പറഞ്ഞ കമ്മിന്‍സ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് പൂര്‍ണ ഫിറ്റാണെന്നും മത്സരത്തിന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ കമ്മിന്‍സ് ഏതാനും മല്‍സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

സെപ്റ്റംബര്‍ 22 വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനം. 24, 27 തീയതികളിലാണ് മറ്റു മല്‍സരങ്ങള്‍. ഈ ഏകദിന പരമ്പര വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെ പിന്തള്ളി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനാകും. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ ഓസീസിനും ഒന്നാം റാങ്കിലെത്താനുള്ള അവസരമുണ്ട്. മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.