അബുദാബി: കൃത്യ സമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ ജീവനക്കാർക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇംഗ്ലീഷ്, അറബിക്, മലയാളം, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളിൽ പരാതിപ്പെടാം.
രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. പിഴ ശിക്ഷയ്ക്കു പുറമേ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
യഥാസമയം ശമ്പളം നൽകിയില്ലെങ്കിൽ വൻതുക പിഴ ചുമത്തും. വിസ പുതുക്കൽ, അനുവദിക്കൽ ഉൾപ്പെടെ മന്ത്രാലയത്തിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങളെല്ലാം നിർത്തിവയ്ക്കുകയും ചെയ്യും. നിയമം ലംഘിക്കുന്നത് ആവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.
നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ യഥാസമയം പരാതിപ്പെടണമെന്ന് മന്ത്രാലയം ജീവനക്കാരോട് അഭ്യർഥിച്ചു. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയാണ് ശമ്പളം നൽകേണ്ടത്. തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ തീയതിയിലോ തൊട്ടടുത്ത ദിവസമോ ശമ്പളം നൽകണം.