ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യത; അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളെത്തും

ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യത; അടുത്തയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികളെത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാന്‍ സാധ്യത. പരീക്ഷകള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ വിജ്ഞാപനം പുറപ്പെടുവിച്ചേക്കുമെന്നാണ് അറിയുന്നത്.

മെയ് രണ്ടാം വാരത്തോടെ രണ്ടുഘട്ടമായി തെരഞ്ഞെടുപ്പു നടത്താനാണ് ആദ്യം ആലോചിച്ചത്. മെയ് നാലു മുതല്‍ ജൂണ്‍ പത്തുവരെയാണ് പത്ത്, പന്ത്രണ്ട് ക്ലാസ് സിബിഎസ്ഇ പരീക്ഷകള്‍. ഈ സാഹചര്യത്തില്‍ സിബിഎസ്ഇ-ഐസിഎസ് സി പരീക്ഷാക്കാലത്തിനു മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം.

മാര്‍ച്ചില്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുമുണ്ട്. അതിനാലാണ് ഏപ്രിലില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ ആലോചന ശക്തമായത്. കേരളത്തില്‍ ബഹുഭൂരിപക്ഷം പോളിങ് കേന്ദ്രങ്ങളും സ്‌കൂളുകളാണ് എന്നതു കൂടി പരിഗണിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങി ക്കഴിഞ്ഞു. 2016-ല്‍ മേയ് 16-നാണ് വോട്ടെടുപ്പ് നടന്നത്. 19-ന് വോട്ടെണ്ണില്‍ നടന്നത്. 25-ന് മന്ത്രിസഭ അധികാരമേറ്റു.

ഇത്തവണ കേരളത്തിലെ സാഹചര്യവും തെരഞ്ഞെടുപ്പിന് അനുയോജ്യമായ സമയവും അടുത്തയാഴ്ച എത്തുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. രണ്ടു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തുന്നതാവും സൗകര്യമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.