റാസൽഖൈമ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്. നിയമം ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴയും ബ്ലാക്ക് പോയിന്റും ചുമത്തുമെന്ന് പൊലിസ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ആകും ശിക്ഷയായി ലഭിക്കുക.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗവും റാസൽഖൈമ പൊലിസ് ജനറൽ കമാൻഡും ചേർന്ന് ‘ഫോണില്ലാതെ വാഹനമോടിക്കുക’ എന്ന മുദ്രാവാക്യം ഉയർത്തി ട്രാഫിക് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അപകട സംഭവങ്ങൾ ഒഴിവാക്കാൻ, ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെയും റോഡ് ഉപയോക്താക്കളെയും ബോധവൽക്കരിക്കുകയാണ് ലക്ഷ്യം.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണും അതിന്റെ ആപ്ലിക്കേഷനുകളും പോലെ റോഡല്ലാതെ മറ്റൊന്നിലും ശ്രദ്ധ വ്യതിചലിക്കരുതെന്ന് റാസൽഖൈമ പൊലിസ് ജനറൽ കമാൻഡ് അറിയിച്ചു. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുകയോ ടെക്‌സ്‌റ്റ് മെസേജുകൾ എഴുതുകയോ ചെയ്യുന്നത് പോലെ ഡ്രൈവറെ റോഡിൽ നിന്ന് വ്യതിചലിപ്പിക്കുന്നതും അശ്രദ്ധയിലേക്കും ശ്രദ്ധക്കുറവിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം കേണൽ അൽ ബഹാർ ഊന്നിപ്പറഞ്ഞു.