കോട്ടയം : കോട്ടയം ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ജില്ലാ കലക്ടര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ കോട്ടയം ജില്ലകളിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ഉദ്യോഗസ്ഥരാണ് എത്തുക. പനിക്ക് കാരണമായ H5N 8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് കണ്ടെത്തലെങ്കിലും ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തും.
കോട്ടയം ജില്ലയില്‍ 7600 താറാവുകളെയും 132 കോഴികളെയുമാണ് കൊന്നത്. കൊന്ന പക്ഷികളെ കത്തിച്ച് നശിപ്പിച്ചതിനുശേഷം മേഖലയില്‍ പക്ഷികളെ വളര്‍ത്തിയിരുന്ന ഫാമുകളും വീടും പരിസരങ്ങളും അണുവിമുക്തമാക്കി.അതേ സമയം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വളർത്തു പക്ഷികളെ കൊല്ലുന്നത് ആലപ്പുഴ ജില്ലയിൽ ഇന്ന് പൂർത്തിയാകും. 6200 താറാവുകൾ കൂടിയാണ് ഇനി അവശേഷിക്കുന്നത്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.നിലവിലുള്ള വൈറസിന് ജനിതകമാറ്റം സംഭവിച്ചാല്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെയും നിരീക്ഷണമുണ്ടാകും.
അതേസമയം പക്ഷിപനി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ദേശാടന പക്ഷികളാണ് പക്ഷിപനിക്ക് കാരണമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ദില്ലിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു.