വിഴിഞ്ഞത്ത് കപ്പലല്ല, ക്രെയിനാണ് വന്നത്; അതിനാണ് ഒന്നരക്കോടി ചെലവഴിച്ചതെന്ന് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞത്ത് കപ്പലല്ല, ക്രെയിനാണ് വന്നത്; അതിനാണ് ഒന്നരക്കോടി ചെലവഴിച്ചതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കപ്പലല്ല, ക്രെയിനാണ് വന്നതെന്നും അതിന്റെ പേരിലാണ് ഒന്നരക്കോടി രൂപ ചെലവാക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തുറമുഖം കമ്മീഷന്‍ ചെയ്യാന്‍ ഇനിയും രണ്ട് വര്‍ഷമെടുക്കും.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി മുടക്കാന്‍ നോക്കിയവരാണ് ഇപ്പോഴത്തെ ഭരണപക്ഷമെന്നും അവിടെ പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് യോഗ്യതയുണ്ടെന്നും യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സതീശന്‍ ചോദിച്ചു.

ജനങ്ങളുടെ മുന്നില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുകയെന്നത് പ്രതിപക്ഷ ധര്‍മമാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ സര്‍ക്കാരാണിത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊള്ള നടത്തുകയാണ്. ആരോപണങ്ങളെ പ്രതിരോധിച്ച് ഒരു വാചകം പറയാന്‍ ആരുമില്ല. എല്‍ഡിഎഫ് ജനസദസ് നടത്തുമ്പോള്‍ യുഡിഎഫ് 140 കേന്ദ്രങ്ങളിലും വിചാരണ സദസ് നടത്തി സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സംസ്ഥാനത്ത് എന്ത് നടക്കുന്നുവെന്ന് പോലും പറയാന്‍ കഴിയാത്തവരാണ് ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഇടത് മുന്നണി സര്‍ക്കാറിന്റെ പാരമ്പര്യം പിണറായി സര്‍ക്കാരിനില്ല. ആര് ഭരിച്ചപ്പോഴാണ് കേരളം ഇങ്ങനെ തകര്‍ന്ന് പോയത്? ഏഴ് വര്‍ഷമായിട്ടും എന്തുണ്ടാക്കിയെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം വൈകാതെ പാപ്പരാകുമെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് കണ്ടതില്‍ വച്ച് ഏറ്റവും വലിയ സമരമാണ് ഇന്ന് നടക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ ഭരണ പരാജയം, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ 'സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് ഉപരോധ സമരം ആരംഭിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് ആവശ്യം.

രാവിലെ 6.30 ന് ആരംഭിച്ച സമരത്തില്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളഞ്ഞു. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുന്നുണ്ട്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.