'ഞാന്‍ നരകത്തിലൂടെ കടന്നു പോയി'.... അനുഭവങ്ങള്‍ പങ്കുവച്ച് ഹമാസിന്റെ പിടിയില്‍ നിന്നും മോചിതയായ യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്

'ഞാന്‍ നരകത്തിലൂടെ കടന്നു പോയി'.... അനുഭവങ്ങള്‍ പങ്കുവച്ച് ഹമാസിന്റെ പിടിയില്‍ നിന്നും മോചിതയായ യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്

ടെല്‍ അവീവ്: തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ മാധ്യമങ്ങളോട് വിവരിച്ച് ഹമാസ് തീവ്രവാദികളുടെ പിടിയില്‍ നിന്നും മോചിതരായ ഇസ്രയേലി സ്ത്രീകളില്‍ ഒരാളായ യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ്.

'ഞാന്‍ നരകത്തിലൂടെ കടന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാന്‍ കഴിയില്ലായിരുന്നു'- എണ്‍പത്തഞ്ചുകാരിയായ യോഷെവ്ഡ് ലിഫ്ഷിറ്റ്‌സ് പറഞ്ഞു.

മോട്ടോര്‍ ബൈക്കിലെത്തിയ ആയുധധാരികളായ ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ടെല്‍ അവീവിലെ ആശുപത്രിയില്‍ മകള്‍ക്കൊപ്പം മാധ്യമങ്ങളെ കണ്ട അവര്‍ പറഞ്ഞു.

തന്നെയും സഹ തടവുകാരെയും വടികൊണ്ട് അടിക്കുകയും ഭൂഗര്‍ഭ തുരങ്കങ്ങളുടെ 'സ്‌പൈഡര്‍ വെബി'ലേക്ക് കൊണ്ടുപോകുകയും ചെയ്തു.


എന്നാല്‍ ഗാസയിലെ തുരങ്കങ്ങളില്‍ തടവിലായപ്പോള്‍ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നുവെന്നും വെളുത്ത ചീസും വെള്ളരിയും  ഭക്ഷിക്കാന്‍ നല്‍കിയെന്നും യോഷെവ്ഡ് പറഞ്ഞു.

ഇവര്‍ക്കൊപ്പം എഴുപത്തൊമ്പത് വയസുള്ള നൂറിറ്റ് കൂപ്പര്‍ എന്ന ഇസ്രയേലി സ്ത്രീയേയും ഹമാസ് ഇന്നലെ മോചിപ്പിച്ചിരുന്നു. ഗാസ അതിര്‍ത്തിക്കടുത്തുള്ള കിബ്ബട്‌സ് നിര്‍ ഓസില്‍ നിന്നാണ് ഭീകരര്‍ ഈ സ്ത്രീകളെ തട്ടിക്കൊണ്ടു പോയത്.

ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ ഇപ്പോഴും മറ്റ് ഇരുനൂറിലധികം ബന്ദികള്‍ക്കൊപ്പം ഹമാസിന്റെ തടവറയിലാണ്. ഇവരെ കൂടാതെ ഒരു അമേരിക്കന്‍ യുവതിയെയും മകളെയും ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.

മാനുഷിക പരിഗണനയും മോശം ആരോഗ്യവും കണക്കിലെടുത്താണ് സ്ത്രീകളെ വിട്ടയച്ചതെന്ന് ഹമാസ് സായുധ വിഭാഗത്തിന്റെ വക്താവ് ടെലിഗ്രാമിലൂടെ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.