മെക്സിക്കോ: മെക്സിക്കോയിലെ അകാപുൾകോയിൽ ഓട്ടിസ് ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് 27 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി റിസോർട്ട് സിറ്റി മേയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പെരുമഴയിൽ തെരുവുകളെ മുക്കിയും വീടുകളുടെയും ഹോട്ടലുകളുടെയും മേൽക്കൂര പറത്തിയെറിഞ്ഞും സംഹാരതാണ്ഡവമാടിയ ചുഴലിക്കാറ്റ് ഗതാഗത, വാർത്താവിനിമ സംവിധാനങ്ങളും തകർത്തു.
8400 സൈനികരെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നിയോഗിച്ചു. സാധാരണ കാറ്റായി രൂപം കൊണ്ട് ഏതാനും മണിക്കൂറുകൾക്കകം ശക്തി കൂടി ‘കാറ്റഗറി 5’ വിഭാഗത്തിലേതായി മാറുകയായിരുന്നു. അകാപുൾകോയുടെ ജനറൽ ഹോസ്പിറ്റലിൽ കേടുപാടുകൾ പറ്റിയതിനെത്തുടർന്ന് 200 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പൗര സംരക്ഷണ സെക്രട്ടറി റോസ ഇസെല റോഡ്രിഗസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ ആശുപത്രി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകൾക്ക് ശേഷം നഗരത്തെ ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്, പുതിയ റൂട്ടുകൾ ഉപയോഗിച്ച് റോഡുകൾ വീണ്ടും തുറക്കുകയാണെന്നും ചില സെൽഫോൺ ടവറുകൾ ബാക്കപ്പ് ചെയ്തിട്ടുണ്ടെന്നും അകാപുൾകോ മേയർ പറഞ്ഞു.
ആയിരത്തിലധികം തൊഴിലാളികൾ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. തുറമുഖത്തെ 80 ശതമാനം ഹോട്ടലുകളെയും ഓട്ടിസ് ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നും ഇവിടം ഒഴിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു. കൊല്ലപ്പെട്ട 27 പേരും അകാപുൾകോയിൽ നിന്നാണ്.