കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച്, പട്ടയം വ്യാജമായി ഉണ്ടാക്കി എന്ന് ആരോപിച്ച് കൊടുത്ത കേസിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ട് ബോധപൂർവം വളച്ച് ഒടിച്ച് വാർത്ത സൃഷ്ടിക്കുകയാണെന്ന് കാത്തലിക് ഫോറം ആരോപിക്കുന്നു. ഇതിനു പിന്നിൽ കേരള സഭയിലെ മെത്രാന്മാർക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയ ലോബി തന്നെയാണെന്ന് സംശയിക്കുന്നതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു . സഭാ സിനഡ് നടക്കുമ്പോൾ ഇത്തരം വാർത്തകൾ പുറത്ത് വിടുന്നത് ബോധപൂർവ്വമാണെന്നും അവർ കൂട്ടിച്ചേർത്തു.
യഥാർത്ഥ പട്ടയത്തിൽ എറണാകുളം അതിരൂപത മെത്രാപ്പോലീത്ത ആയിരുന്ന മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലാണ് ഭൂമി. എന്നാൽ ഈ പട്ടയകോപ്പിയിൽ എറണാകുളം അതിരൂപത എന്നതിന് പകരം എറണാകുളം അങ്കമാലി അതിരൂപത എന്ന് ആരോ തിരുത്തി ചേർത്തിരിക്കുകയാണ് . 1975 ലെ 392 നമ്പർ സ്വമേധയ നടപടി ക്രമപ്രകാരം (SM No.392/1975) 1976-ൽ 157 നമ്പറായി എറണാകുളം രൂപതക്ക് സിദ്ധിച്ച പട്ടയപ്രകാരം വാഴക്കാല വില്ലേജിൽ 79 സെൻ്റ് വസ്തുവാണ് വിൽപന നടത്തിയത് . പട്ടയം കിട്ടുമ്പോൾ എറണാകുളം രൂപതയായിരുന്നത് പിന്നീട് എറണാകുളം- അങ്കമാലി അതിരൂപത എന്നായി. പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയ രണ്ട് പട്ടയങ്ങളുടെ കോപ്പിയിൽ ഒന്ന് OA 392/1975 -ലെ അപേക്ഷ പ്രകാരം കുഞ്ഞി താത്ത എന്നവർക്കും മറ്റൊന്ന് മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേർക്കും സിദ്ധിച്ച പട്ടയ കോപ്പിയാണ്. ഈ രണ്ട് പട്ടയങ്ങളുടെ നമ്പറിലുള്ള സാമ്യം കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ആരോ അതിരൂപതയുടെ പട്ടയ കോപ്പിയിൽ തിരുത്തൽ വരുത്തി എറണാകുളം രൂപത എന്ന സ്ഥാനത്ത് അങ്കമാലി അതിരൂപത എന്ന് കൂടി എഴുതി ചേർത്തു.
കർദ്ദിനാളിനെതിരെ ആരോപണം ഉന്നയിക്കാൻ വേണ്ടി ആരോ തിരുത്തൽ വരുത്തി കേസ് കൊടുക്കുകയാണ് ഉണ്ടായത്. രൂപതക്ക് പട്ടയം ഉള്ള ഭൂമി വ്യാജ പട്ടയമുണ്ടാക്കി വിൽക്കേണ്ട സാഹചര്യം ഇല്ല. ഇതിന് പിന്നിൽ ആരാണെന്ന് പോലീസ് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. മുൻപ് കർദ്ദിനാളിനെതിരെ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയവരാകാം ഇതിന് പിന്നിൽ എന്ന് ന്യായമായി സംശയിക്കേണ്ടിയിരിക്കുന്നു. കാരണം വ്യാജ പട്ടയം ഉണ്ടാക്കിയെന്ന് ആദ്യം ഉന്നയിച്ചത് ഇപ്പോൾ വ്യാജ രേഖ കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതികൾ തന്നെയാണ് . കാത്തലിക് ഫോറം പ്രസിഡണ്ടിന്റെ പേരിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പ് വിശദീകരിക്കുന്നു.