ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കുള്ളിലെ ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രയേല്‍; 'വെടിനിര്‍ത്തല്‍ ഇല്ല, ഇത് യുദ്ധത്തിനുള്ള സമയമാണെ'ന്ന് നെതന്യാഹു

ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കുള്ളിലെ ഹമാസ് കേന്ദ്രങ്ങള്‍  ആക്രമിച്ച് ഇസ്രയേല്‍; 'വെടിനിര്‍ത്തല്‍ ഇല്ല, ഇത് യുദ്ധത്തിനുള്ള സമയമാണെ'ന്ന് നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ കര ആക്രമണം ശക്തമാക്കിയതോടെ ഭൂഗര്‍ഭ തുരങ്കങ്ങള്‍ക്കുള്ളിലെ സൈനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ 300 ഓളം ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സേന അറിയിച്ചു.

വെടിനിര്‍ത്തല്‍ നിര്‍ദേശം തള്ളിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യോമ, കര ആക്രമണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി. 'ഇത് യുദ്ധത്തിനുള്ള സമയമാണ്' എന്നും വെടിനിര്‍ത്തല്‍ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നും അദേഹം പറഞ്ഞു.

തടവുകാരെ നിരുപാധികമായി ഉടന്‍ മോചിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടണം. ബന്ദികളാക്കിയവരില്‍ 33 കുട്ടികളുണ്ടെന്നും ഹമാസ് അവരെ ഭയപ്പെടുത്തുകയാണെന്നും അദേഹം പറഞ്ഞു.

അതേസമയം ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളെ പൂര്‍ണ ശക്തിയോടെ നേരിടാന്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സജ്ജരാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ തങ്ങള്‍ ഇസ്രയേലി സൈന്യവുമായി ഏറ്റുമുട്ടുകയാണെന്നും ഹമാസ് വക്താവ് പറഞ്ഞു.

അതിനിടെ ഗാസ സിറ്റിയിലെ അല്‍-ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ നടത്തി. ആശുപത്രി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം കഴിയുന്നതിന് മുന്നേയാണ് തൊട്ടടുത്ത് ആക്രമണമുണ്ടായത്.

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ബെയ്റ്റ് ഹനൂന്‍, ബെയ്ത് ലാഹിയ, ഗാസ നഗരത്തിന്റെ വടക്കു പടിഞ്ഞാറ് എന്നിവിടങ്ങളിലും ഇസ്രയേല്‍ ബോംബാക്രമണങ്ങള്‍ നടത്തിയെന്ന് പാലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ലബനന്‍ അതിര്‍ത്തിയിലും മറ്റ് പ്രധാന മേഖലകളിലും ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.