' ഫെയ്സ് ഓഫ് ദ ഫെയ്‌സ് ലെസ്സ് ' സിനിമ പ്രവര്‍ത്തകരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കും

' ഫെയ്സ് ഓഫ് ദ ഫെയ്‌സ് ലെസ്സ് ' സിനിമ പ്രവര്‍ത്തകരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കും

കൊച്ചി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രക്തസാക്ഷിത്വം വരിച്ച മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ചിത്രമായ ഫെയ്സ് ഓഫ് ദ ഫെയ്‌സ് ലെസ്സ് സിനിമ പ്രവര്‍ത്തകരെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കും. നാളെ ഉച്ചയ്ക്ക് മൂന്നിന് സീറോ മലബാര്‍ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രത്യേകമായി സിസ്റ്റര്‍ റാണി മരിയായായി മികച്ച അഭിനയം കാഴ്ചവെച്ച വിന്‍സി അലോഷ്യസിനെയുമാണ് ആദരിക്കുന്നത്.

1995 ഫെബ്രുവരി 25ന് ഇന്‍ഡോറിലെ നേച്ചമ്പൂര്‍ മലയിടുക്കില്‍ കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന സിനിമ ഷെയ്സണ്‍ പി. ഔസേപ്പാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിസ്റ്റര്‍ റാണി മരിയയായി ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് അഭിനയിച്ചിരിക്കുന്നത്.

സമൂഹത്തിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസവും സ്വയംപര്യാപ്തതയും ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തിയ സിസ്റ്റര്‍ റാണി മരിയയുടെ പ്രവര്‍ത്തനത്തില്‍ ഇന്‍ഡോറിലെ ജന്മിമാര്‍ക്ക് അത്യപ്തി ഉളവായിരുന്നു.

സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ സിസ്റ്റര്‍ റാണി മരിയയെ കൊലപ്പെടുത്തുവാന്‍ ജന്മിമാര്‍ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉദയ്നഗറില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള ബസ് യാത്രക്കിടെയാണ് സിസ്റ്റര്‍ കൊല ചെയ്യപ്പെട്ടത്. 2017 നവംബര്‍ നാലിനാണ് റാണി മരിയയെ തിരുസഭ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.