നാഗോര്‍ണോ-കരാബാക്കില്‍ സൈനിക പരേഡ് നടത്തി അസര്‍ബൈജാന്‍; അര്‍മേനിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ തടസപ്പെട്ടു

നാഗോര്‍ണോ-കരാബാക്കില്‍ സൈനിക പരേഡ് നടത്തി അസര്‍ബൈജാന്‍; അര്‍മേനിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ തടസപ്പെട്ടു

യെരവാന്‍: അര്‍മേനിയന്‍ ക്രൈസ്തവരുടെ കൈയില്‍നിന്ന് ബലമായി പിടിച്ചെടുത്ത നാഗോര്‍ണോ-കരാബാക്ക് മേഖലയില്‍ സൈനിക പരേഡ് നടത്തി അസര്‍ബൈജാന്‍. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തിനൊടുവില്‍ തര്‍ക്ക പ്രദേശമായ നാഗോര്‍ണോ-കരാബാക്ക്
അധീനതയിലാക്കിയതിനു പിന്നാലെയാണ് വിജയാഹ്‌ളാദ പ്രകടനവുമായി സൈനിക പരേഡ് നടത്തിയത്. അതേസമയം അര്‍മേനിയയുടെ നിയന്ത്രണത്തിലുള്ള എട്ട് ഗ്രാമങ്ങള്‍ ഇപ്പോഴും കൈമാറിയിട്ടില്ലെന്ന് അസര്‍ബൈജാന്‍ ആരോപിച്ചത് വീണ്ടുമൊരു സംഘര്‍ഷത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍. ആരോപണം ഉന്നയിച്ചതിനു പിന്നാലെ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അര്‍മേനിയയും മുസ്ലീം രാജ്യമായ അസര്‍ബൈജാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ തടസപ്പെട്ടു.

ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്റെ നിയന്ത്രണത്തിലായതോടെ നാഗോര്‍ണോ കരാബാക്കില്‍ നിന്ന് വംശഹത്യ ഭയന്ന് 1,20,000 വരുന്ന ക്രൈസ്തവര്‍ അര്‍മേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു. വിജനമായി, പ്രേതഭൂമി പോലെയായ പ്രദേശത്തിന്റെ പേരില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.

'ഇപ്പോഴും എട്ട് അസര്‍ബൈജാനി ഗ്രാമങ്ങള്‍ കൈമാറാന്‍ വിസമ്മതിച്ചുകൊണ്ട് അര്‍മേനിയ സമാധാന ചര്‍ച്ചകള്‍ക്ക് വീണ്ടും തടസം സൃഷ്ടിക്കുകയാണെന്ന് അസര്‍ബൈജാനി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കരാബാക്ക് മേഖലയില്‍ വിഘടനവാദി ശക്തികള്‍ക്ക് അര്‍മേനിയ സൈനിക പിന്തുണ നല്‍കുന്നത് തുടരുന്നുവെന്നും പ്രസ്താവനയിലൂടെ ആരോപിക്കുന്നു.

നാഗോര്‍ണോ-കരാബാക്ക് മേഖലയില്‍ അധികാരം സ്ഥാപിച്ചതിനു പിന്നാലെ പ്രദേശത്തെ അര്‍മേനിയന്‍ ജനതയോട് അസര്‍ബൈജാനി സമൂഹത്തിന്റെ ഭാഗമാകാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്നാല്‍ തങ്ങളുടെ വിശ്വസം ബലികഴിക്കേണ്ടി വരുമെന്ന് ഭയന്ന് ക്രൈസ്തവ സമൂഹം അര്‍മേനിയയിലേക്കു പലായനം ചെയ്തുകഴിഞ്ഞു.

ഈ മേഖലയിലെ ചുരുക്കം ചില ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് അര്‍മേനിയ. മുസ്ലീം രാഷ്ട്രങ്ങളായ അസര്‍ബൈജാനും തുര്‍ക്കിയും ഇരുവശത്തുമായി ചുറ്റപ്പെട്ടിരിക്കുന്നു. സൈനികമായി അര്‍മേനിയ ഇരുരാജ്യങ്ങള്‍ക്കും പിന്നിലാണ്. നേരത്തെ റഷ്യ അര്‍മേനിയെ പിന്തുണിച്ചിരുന്നെങ്കിലും തുര്‍ക്കിയുമായുള്ള ബന്ധം ശക്തിപ്പെട്ടതോടെ ക്രൈസ്തവ രാജ്യമായ അര്‍മേനിയ ഇപ്പോള്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും തമ്മില്‍ ഇടയ്ക്കിടെ വെടിവയ്പ്പും അതിര്‍ത്തിയില്‍ ചെറിയ ഏറ്റുമുട്ടലുകളും തുടരുകയാണ്.

മേഖലയില്‍ സമാധാനം പുലരാന്‍ അസര്‍ബൈജാനിന്റെ ആവശ്യങ്ങളോട് അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പഷിനിയന്‍ അനുകൂലമായാണ് പ്രതികരിച്ചത്. അസര്‍ബൈജാന്‍ നാഗോര്‍ണോ-കറാബാക്ക് പിടിച്ചടക്കിയതുമുതല്‍, പഷിനിയന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനായി ശബ്ദമുയര്‍ത്തുന്ന ഒരു വക്താവാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.