സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് ഉടമകള്‍ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ നവംബര്‍ 21 മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി പണിമുടക്കില്‍ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്.

140 കിലോ മീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പെര്‍മിറ്റുകള്‍ നിലനിര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ബസ് ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് തീരുമാനം മാറ്റില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കും.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ വിഷയത്തില്‍ രവി രാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം തീരുമാനമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലിമിറ്റഡ് സ്റ്റോപ്, ഓര്‍ഡിനറി ബസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പുനപരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.

നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ഒക്ടോബര്‍ 30 നാണ് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സംഘടന അറിയിച്ചത്.

ഒക്ടോബര്‍ 31 ന് സ്വകാര്യ ബസുകള്‍ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുകയും ചെയ്തിരുന്നു. ബസുകളില്‍ നിരീക്ഷണ ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ സ്വകാര്യ ബസുടമകള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.