സര്‍ക്കാരിന് പണമില്ലെങ്കിലും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവിന് അനുവദിച്ചത് മുക്കാല്‍ കോടി രൂപ

സര്‍ക്കാരിന് പണമില്ലെങ്കിലും മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സാ ചെലവിന് അനുവദിച്ചത്  മുക്കാല്‍ കോടി രൂപ

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചികിത്സയ്ക്ക് ചെലവായ മുക്കാല്‍ കോടിയോളം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. കേരളത്തിലും അമേരിക്കയിലുമായി 2021 മുതല്‍ ചെലവായ തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച് നല്‍കിയിട്ടുള്ളത്.

അമേരിക്കയില്‍ മുഖ്യമന്ത്രി ചികിത്സയ്ക്ക് വിധേയനായ മയോ ക്ലിനിക്കില്‍ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായത്. കഴിഞ്ഞ വര്‍ഷം ജനുവരി, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ചികിത്സയ്ക്കായി അദേഹം അമേരിക്കയില്‍ പോയത്. 2022 ജനുവരിയില്‍ മാത്രം മയോ ക്ലിനിക്കില്‍ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായി.

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ മുഖ്യമന്ത്രിയും ഭാര്യയും 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കില്‍ 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ കമല വിജയന്റെ ചികിത്സയ്ക്ക് 47,769 രൂപയും മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവായി.

2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ അദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയും ചെലവായി. 2020 ഡിസംബറില്‍ സെക്രട്ടറിയേറ്റ് ഗവണ്‍മെന്റ് ആയൂര്‍വേദ ഡിസ്പന്‍സറിയിലും മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. എല്ലാം കൂടെ 74.99 ലക്ഷം രൂപ അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.