മലയാളിക്ക് ഈ​ഗോയും മടിയും; കേരളത്തിന്റെ വികസനത്തിനായി കഠിനാധ്വാനം ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികൾ: ഹൈക്കോടതി

മലയാളിക്ക് ഈ​ഗോയും മടിയും; കേരളത്തിന്റെ വികസനത്തിനായി കഠിനാധ്വാനം ചെയ്യുന്നത് ഇതര സംസ്ഥാന തൊഴിലാളികൾ: ഹൈക്കോടതി

കൊച്ചി: കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിന്റെ വികസനത്തിനായി അക്ഷീണം പ്രയത്നിക്കുന്നതെന്ന് ഹൈക്കോടതി. മലയാളികൾ തിക‍ഞ്ഞ അപകർഷതാബോധവും ഈ​ഗോയും വെച്ച് പുലർത്തുന്നവരാണെന്നും കഠിനാദ്ധ്വാനം ചെയ്യാൻ താത്പര്യമില്ലാത്തവരുമാണെന്ന് കോടതി നിരീക്ഷിച്ചു.

രജിസ്റ്റർ ചെയ്യാത്ത ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കുടിയേറ്റ തൊഴിലാളികൾക്ക് കോടതി ഒരു തരത്തിലും എതിരല്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഈ പ്രദേശം കൈവശപ്പെടുത്താൻ അധികാരമുണ്ടോയെന്നും കോടതി ആരാഞ്ഞു.

കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തൃപ്പൂണിത്തുറ ഓഫീസിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയാണ് ഹർജി സമർപ്പിച്ചത്. 1979-ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമ പ്രകാരം ഒരു തരത്തിലുള്ള രജിസ്‌ട്രേഷനും നടത്താതെയാണ് നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കെടുക്കുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

തൊഴിലാളികൾക്ക് ആഹാരം പാകം ചെയ്യുന്നതിനും താമസിക്കുന്നതിനും മറ്റുമായി വ്യാപാരികൾ മാർക്കറ്റിനുള്ളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. രജിസ്ട്രേഷൻ നടത്താതെയാണ് ‌ഇവർ തുടരുന്നതെന്നും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള പ്രവണത വർദ്ധിക്കുമെന്നും ഹർജിയിൽ പറയുന്നു.

ചിലർ മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോ​ഗിക്കുന്നുവെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിക്കാരന്റെ ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കളക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരു മാസത്തിന് ശേഷം വീണ്ടും പരിഗണിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.