ദുരന്തം മൂന്നംഗ സമിതി അന്വേഷിക്കും; കുസാറ്റില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

ദുരന്തം മൂന്നംഗ സമിതി അന്വേഷിക്കും; കുസാറ്റില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാല് പേര്‍ മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും.

അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം കണ്ടെത്തുന്നതിന് പുറമേ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കൂടിയാണ് മൂന്നംഗസമിതിയെ നിയോഗിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം സമിതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

കുസാറ്റില്‍ സംഗീത നിശയ്ക്ക് പൊലീസിന്റെ അനുമതി തേടിയിട്ടില്ലെന്ന് ഡിസിപി കെ. സുദര്‍ശനന്‍ പറഞ്ഞു. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദേഹം വ്യക്തമാക്കി. അതിനിടെ പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നതായി കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.ജി ശങ്കരന്‍ പറഞ്ഞു.

ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിട്ടില്ല. സംഭവത്തില്‍ വീഴ്ചയുണ്ടായി. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ വീഴ്ച സംഭവിച്ചു. എല്ലാവരേയും ഒന്നിച്ച് കയറ്റിയതോടെ അപകടമുണ്ടായെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. ദുരന്ത സാഹചര്യത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. ക്യാംപസിലെ പരിപാടികളില്‍ പൊതു മാര്‍ഗനിര്‍ദേശം വരും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.