നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: നവകേരള സദസിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ ഫണ്ട് അനുവദിക്കുന്നത് കോടതി തടഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

നവകേരള സദസിന്റെ നടത്തിപ്പിന് പണം സമാഹരിക്കാനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും ഉപയോഗിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് പണം നല്‍കാന്‍ ക്വാട്ട നിശ്ചയിച്ചായിരുന്നു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് അന്‍പതിനായിരവും മുന്‍സിപ്പാലിറ്റികള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷവുമായിരുന്നു ടാര്‍ഗറ്റ്. കോര്‍പ്പറേഷന്റെ ക്വാട്ട രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്ത് നല്‍കേണ്ടത് മൂന്ന് ലക്ഷം രൂപയുമായിരുന്നു.

സംഘാടക സമിതി ആവശ്യപ്പെടുന്ന പ്രകാരം പണം നല്‍കാനായിരുന്നു ഉത്തരവ്. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശ സ്ഥാപനങ്ങളെ കൂടുതല്‍ കടക്കെണിയിലാക്കുന്നതായിരുന്നു സര്‍ക്കാര്‍ തീരുമാനം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.