കഡുന: വടക്കു പടിഞ്ഞാറൻ നൈജീരിയയിൽ മതപരമായ സമ്മേളനത്തിന് നേരെയുണ്ടായ സൈനിക ഡ്രോൺ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു. കടുന സംസ്ഥാനത്തെ ടുഡുൻ ബിരി ഗ്രാമത്തിൽ പ്രവാചക കീർത്തന സദസിൽ പങ്കെടുത്തവർക്ക് നേരെയായിരുന്നു ഡ്രോൺ പതിച്ചത്.
എൺപത്തിയഞ്ചോളം മൃതദേഹങ്ങൾ ഇതുവരെ അടക്കം ചെയ്‌തു. ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് നൈജീരിയയുടെ നാഷണൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അറിയിച്ചു. 66 പേർക്ക് പരിക്കേറ്റതായും ഏജൻസി കൂട്ടിച്ചേർത്തു. തീവ്രവാദികളെയും സായുധ സംഘങ്ങളെയും ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അബദ്ധത്തിൽ സിവിലിയന്മാർ കൊല്ലപ്പെടുകയായിരുന്നുവെന്നും കഡുന ഗവർണർ ഉബ സനി പറഞ്ഞു.
സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ഉത്തരവിട്ടു. നൈജീരിയയിലെ പ്രശ്ന ബാധിത മേഖലകളിൽ പ്രദേശ വാസികൾക്കെതിരെ നടക്കുന്ന ബോംബാക്രമണങ്ങളിൽ ഏറ്റവും പുതിയ സംഭവമാണ് ഇത്. 2014 ഫെബ്രുവരിക്കും 2022 സെപ്റ്റംബറിനുമിടയിൽ ഇത്തരം 14 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.