മോസ്കോ: റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാർച്ച് 17ന്. ഉക്രെയ്നിൽ നിന്ന് സ്വന്തമാക്കിയ പ്രദേശങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകും. 11 കോടി വോട്ടർമാരുണ്ടെങ്കിലും ഏഴ് മുതൽ എട്ട് കോടി ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്നാണ് വിലയിരുത്തൽ. 2018 ൽ 67.5 ശതമാനമായിരുന്നു പോളിങ്. നിലവിലെ പ്രസിഡന്റ് വ്ലാഡിമർ പുടിൻ തുടർച്ചയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
അദേഹത്തിന് വെല്ലുവിളി ഉയർത്താൻ തക്ക ആരും പ്രതിപക്ഷത്തില്ല. കൂടുതൽ കാലം റഷ്യൻ പ്രസിഡന്റായ വ്യക്തിയും മറ്റാരുമല്ല. 1999ൽ ബോറിസ് യെൽറ്റ്സിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താൽക്കാലിക പ്രസിഡന്റ് പദവി ഏറ്റെടുത്ത പുടിൻ 2000ത്തിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി. 2004ൽ വീണ്ടും ജയിച്ചു.
രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റാകാൻ കഴിയില്ല എന്ന് വ്യവസ്ഥയുള്ളതിനാൽ 2008 മേയ് എട്ടു മുതൽ 2012വരെ പ്രധാനമന്ത്രി പദവിയാണ് അദേഹം വഹിച്ചത്. ദിമിത്രി മെദ്‍വദേവ് ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്റ്. 2012ൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായ അദേഹത്തിന് പിന്നീട് മാറേണ്ടി വന്നിട്ടില്ല. നാല് വർഷ കാലാവധിയിൽ തുടർച്ചയായി രണ്ടു തവണയേ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയൂ എന്ന വ്യവസ്ഥ 2008ൽ ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. ആറു വർഷമാണ് നിലവിൽ പ്രസിഡന്റ് പദവിയുടെ കാലാവധി