മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്; ഉത്തരവിട്ട് ഹൈക്കോടതി

 മാസപ്പടി വിവാദം: മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ്; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും രാഷ്ട്രീയ നേതാക്കളും മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ 12 പേര്‍ക്കാണ് നോട്ടീസ് അയയ്ക്കുക. മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പട്ടികയിലുണ്ട്.

എതിര്‍കക്ഷികള്‍ക്കു പറയാനുള്ളത് കേള്‍ക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നടപടി.
മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരനായ ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. വിജിലന്‍സ് കോടതി ഉത്തരവ് തെറ്റെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി അഭിപ്രായപ്പെട്ടിരുന്നു.

കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് കോടതി കണ്ടെത്തല്‍ പ്രഥമദൃഷ്ട്യാ ശരിയല്ലെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്നതിന് സാക്ഷിമൊഴികള്‍ ഉള്ള സാഹചര്യത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാമായിരുന്നു എന്നാണ് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട്.
ഹര്‍ജിക്കാരനായ ഗിരീഷ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണ് കേസില്‍ കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.