തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. അധികാരത്തിലെത്തിയാൽ ന്യായ് പദ്ധതി പ്രകാരം പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ നൽകും. ഒരുമ, വികസനം, കരുതൽ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രകടന പത്രികയെ ജനകീയ പ്രകടന പത്രികയെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.
സാമുദായിക സൗഹാർദ്ദവും സമന്വയവുമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ഒരുമ, നീതി, കരുതൽ, വികസനം, സത്ഭരണം, സമാധാന ജീവിതം, അഴിമതി രഹിതം എന്നീ അടിസ്ഥാന തത്വങ്ങളിലൂന്നിയുള്ള പ്രകടന പത്രിയാണ് യുഡിഎഫ് പുറത്തിറക്കിയിട്ടുള്ളത്.
കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മാസം തോറും 6000 രൂപ ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതോടെ വർഷത്തിൽ 72,000 രൂപയാണ് ഒരു കുടുംബത്തിന് ലഭിക്കുക. സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കാൻ ഈ പദ്ധതിയ്ക്ക് കഴിയുമെന്നാണ് പാർട്ടിയും അവകാശപ്പെടുന്നത്. അതേ സമയം ഈ പദ്ധതി പൂർണ്ണമായ രീതിയിൽ നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയും ചെയ്യും.