മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം: വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം: വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് തനിക്കെതിരായ കുറ്റം ചുമത്തല്‍ വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടി.

ഇക്കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി ഒന്നില്‍ ഹാജരായ ശ്രീറാം വെങ്കിട്ടരാമന്‍ കുറ്റം ചുമത്തല്‍ സംബന്ധിച്ച് വാദം ബോധിപ്പിക്കാന്‍ കൂടുതല്‍ സമയം തേടിയിരുന്നു. ജനുവരി 16 ന് ശ്രീറാം വീണ്ടും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനില്‍കുമാറിന്റെതാണ് ഉത്തരവ്.

കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തിയത്. നരഹത്യക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നും വേഗത്തില്‍ വാഹനമോടിച്ചെന്നുള്ളതുകൊണ്ട് അത് നരഹത്യ കേസാവില്ലെന്നും ശ്രീറാം വാദിച്ചിരുന്നു.

കൂടാതെ കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണെന്നുമുള്ള വാദമാണ് ശ്രീറാം ഉന്നയിക്കുന്നത്. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതാമായി മദ്യപിച്ച് ഉണ്ടായ അപകടത്തിലാണ് കെ.എം ബഷീര്‍ മരണപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.