അമേരിക്കന്‍ പ്രസിഡന്റിന്റെ അതിസുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റി; സംഭവം ബൈഡന്‍ വാഹനത്തില്‍ കയറാനൊരുങ്ങുന്ന സമയത്ത്

അമേരിക്കന്‍ പ്രസിഡന്റിന്റെ അതിസുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റി; സംഭവം ബൈഡന്‍ വാഹനത്തില്‍ കയറാനൊരുങ്ങുന്ന സമയത്ത്

വിൽമിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അതിസുരക്ഷാ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ചു കയറ്റി. പ്രസിഡന്റ് സുരക്ഷിതനാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രാദേശിക സമയം രാത്രി 8.09ന് ഡെലവെയറിലെ വില്‍മിംഗ്ടണില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കേന്ദ്രത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന അകമ്പടി വാഹനമായ എസ്.യു.വിയിലാണ് കാറിടിച്ചത്. വില്‍മിംഗ്ടണില്‍ നടന്ന സ്വീകരണത്തില്‍ പങ്കെടുക്കാനായിരുന്ന ബൈഡനും പ്രഥമ വനിതയും എത്തിയത്. കെട്ടിടത്തില്‍ നിന്ന് കാറില്‍ കയറാനായി ബൈഡന്‍ പുറത്തേക്ക് വരുന്ന സമയത്തായിരുന്നു സംഭവം.

ഉടന്‍ തന്നെ പ്രത്യേക സുരക്ഷ വാഹനത്തില്‍ ബൈഡനെ കയറ്റി സുരക്ഷാ ഉദ്യോഗസ്ഥര്‍ അവിടംവിട്ടു. പ്രസിഡന്റും പ്രഥമ വനിത ജില്‍ ബൈഡനും സുരക്ഷിതരെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇടിച്ച വാഹനവും വാഹനമോടിച്ചയാളെയും കസ്റ്റഡിയിലെടുത്തു. അപകടം യുഎസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ബൈഡന്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് വെറും 130 അടി അകലെ വെച്ചാണ് പ്രസിഡന്റിന്റെ വ്യാഹന വ്യൂഹത്തിന്റെ ഭാഗമായ വാഹനത്തിലാണ് സെഡാന്‍ ഇടിച്ചു കയറിയത്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.

പ്രചാരണ കേന്ദ്രത്തിലെ സ്റ്റാഫുകള്‍ക്കൊപ്പമുള്ള അത്താഴവിരുന്നില്‍ പങ്കെടുക്കാനാണ് ബൈഡനും ഭാര്യയും എത്തിയത്. ഡെലവെയര്‍ രജിസ്ട്രേഷനുള്ള വെള്ള കാറാണ് ഇടിച്ചു കയറിയത്. കാര്‍ വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.